കാബൂള്‍: അഫ്‌ഗാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്‌ഥാന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടത് വലിയൊരു തുക കൈവശപ്പെടുത്തിയെന്ന് ഗനിയുടെ മുന്‍ ബോഡിഗാര്‍ഡ്. ഇക്കാര്യത്തിൽ തെളിവുകളുണ്ടെന്നും അത് പുറത്തുവിടാന്‍ തയാറാണെന്നും ബ്രിഗേഡിയര്‍ ജനറല്‍ പിറാസ് അറ്റ ഷരീഫി പറഞ്ഞു. മുന്‍ പ്രസിഡണ്ട് ബാഗുകള്‍ നിറയെ പണവുമായി രാജ്യം വിട്ടത് താന്‍ കണ്ടിട്ടുണ്ടെന്നും ഇതിന്റെ വീഡിയോ ദൃശ്യം തെളിവായി സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് ഇയാൾ വ്യക്‌തമാക്കിയത്.
“കൊട്ടാരത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യം എന്റെ കൈയിലുണ്ട്. ഗനി രാജ്യം വിടുന്നതിന് തൊട്ടുമുന്‍പായി അഫ്ഗാന്‍ ബാങ്കിലെ ഒരു ഉദ്യോഗസ്‌ഥന്‍ ബാഗുകള്‍ നിറയെ പണവുമായി കൊട്ടാരത്തിലേക്ക് കയറുന്നത് ദൃശ്യത്തില്‍ വ്യക്‌തമാണ്”- പിറാസ് അറ്റ ഷരീഫി ഡെയ്‌ലി മെയിലിനോട് പ്രതികരിച്ചു. അഷ്‌റഫ് ഗനിയുടെ ദൈനംദിന സുരക്ഷയുടെ ഭാഗമായിരുന്നു ജനറല്‍ ഷരീഫി.
“കറന്‍സി എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലേക്ക് വേണ്ട പണമായിരുന്നു അത്. എന്നാല്‍ അതിന് പകരം അത് പ്രസിഡണ്ട് എടുത്തു. അവസാനം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഗനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് എല്ലാ പണവും കൊണ്ട് രക്ഷപ്പെട്ടത്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷപെടുന്നതിന് മുമ്പായി താലിബാന്റെ പിടിയില്‍ അകപ്പെടുകയാണെങ്കില്‍ സ്വയം വെടിവെച്ച് മരിക്കാനായി ഒരു തോക്ക് അദ്ദേഹം കൈയില്‍ കരുതിയിരുന്നെന്നും ജനറല്‍ ഷരീഫി പറഞ്ഞു.
ആഗസ്‌റ്റ് 15ന് താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെയാണ് ഗനി രാജ്യം വിട്ടത്. താലിബാന്‍ രാജ്യം കീഴടക്കിയപ്പോള്‍ ഒളിച്ചോടിയെന്ന വിമര്‍ശനങ്ങള്‍ക്ക് പുറമേ അഫ്ഗാന്‍ പണവും കൊണ്ടാണ് ഗനി പോയത് എന്നും ആരോപണം ഉയര്‍ന്നിരുന്നു. യുഎഇലേക്കായിരുന്നു അന്ന് ഗനിയും കുടുംബവും പോയത്.
Read also: വീണ്ടും ജനപ്രിയ തീരുമാനം; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് സ്‌റ്റാലിൻ