ക്വാലലംപൂർ: ഏഷ്യൻ ടീം ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പുതു ചരിത്രം സൃഷ്‌ടിച്ച് ഇന്ത്യൻ വനിതകൾ. ആദ്യമായാണ് ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ യോഗ്യത നേടുന്നത്. ജപ്പാനെതിരെ 3-2ന്റെ വിജയവുമായാണ് ഇന്ത്യൻ വനിതാ ടീം ഫൈനലിലേക്ക് മുന്നേറിയത്.
ലോക റാങ്കിങ്ങിൽ 472ആം സ്‌ഥാനത്തുള്ള അൻമോൽ ഖർബ് ജപ്പാന്റെ 29ആം റാങ്കിലുള്ള നത്‌സുകി നിദെയ്‌രയെ അട്ടിമറിച്ചു. സ്‌കോർ 21-14, 21-18. നേരത്തെ മലയാളി താരം ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ആറാം റാങ്കിലുള്ള താരങ്ങളും മുൻ ഓൾ ഇംഗ്ളണ്ട് ചാമ്പ്യൻമാരുമായുള്ള ഷിദ-മൽസുയാമ സഖ്യത്തെ കീഴടക്കിയിരുന്നു. 16-21, 22-20 സ്‌കോറിലായിരുന്നു ഇന്ത്യൻ സംഖ്യത്തിന്റെ വിജയം.
ഞായറാഴ്‌ച തായ്‌ലൻഡിനെതിരെയാണ് ഇന്ത്യയുടെ ഫൈനൽ പോരാട്ടം. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ജപ്പാൻ സെമിയിൽ ഇന്ത്യക്ക് മുന്നിൽ വൻ വെല്ലുവിളിയാണ് ഉയർത്തിയത്. സിംഗിൾസ് പോരാട്ടത്തിൽ പിവി സിന്ധു ജപ്പാന്റെ അയ ഓഹോരിയോട് തോറ്റു. 2016, 2020 എഡിഷനുകളിൽ ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയിരുന്നു. ഇത്തവണ പുരുഷ ടീം ക്വാർട്ടറിൽ പുറത്തായിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!