കൊച്ചി: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ ആരംഭിച്ചു. സമിതിയുടെ രൂപീകരണ ശേഷമുള്ള ആദ്യയോഗമാണിത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് മുഖ്യ അജണ്ട. സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചയും യോഗത്തിലുണ്ടാകും.
രാത്രി 9 മണിക്ക് ആരംഭിക്കാൻ ഉദ്ദേശിച്ച യോഗം 10നു ശേഷമാണ് തുടങ്ങാനായത്. പ്രചാരണ സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെ നാൽപ്പത് നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. എറണാകുളം ഗസ്‌റ്റ്‌ഹൗസിൽ ആരംഭിച്ച യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പെങ്കെടുക്കുന്നുണ്ട്.
എൻസിപി ഇടത് മുന്നണി വിട്ടുവരികയാണെങ്കിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചർച്ചചെയ്യും. നേരത്തെ എൽഡിഎഫും സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിരുന്നു. സീറ്റ് വിഭജനത്തിൽ നീക്കുപോക്കുകൾ ആകാമെന്ന ഉദാരനിലപാടാണ് സിപിഐ നേതൃത്വം ഉഭയകക്ഷി ചർച്ചയിൽ സ്വീകരിച്ചത്. പുതിയ ഘടകകക്ഷികളായ കേരളാ കോൺഗ്രസ് എമ്മിനും എൽജെഡിക്കും സീറ്റുകൾ കണ്ടെത്താൻ ചില വിട്ടുവീഴ്‌ചകൾ അനിവാര്യമാണെന്ന യാഥാർഥ്യം സിപിഐ ഉൾക്കൊണ്ടിട്ടുണ്ട്.
ഇത് സീറ്റ് വിഭജനം തലവേദനയില്ലാതെ നടപ്പിലാക്കാനാകുമെന്ന ആത്‌മവിശ്വാസം എൽഡിഎഫിന് പകരുന്നുണ്ട്. കാനം രാജേന്ദ്രനും മന്ത്രി ഇ ചന്ദ്രശേഖരനുമാണ് ഉഭയകക്ഷി ചർച്ചയിൽ സിപിഐയെ പ്രതിനിധീകരിച്ചത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്‌ണനുമാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പെങ്കെടുത്തത്.
അരയും തലയും മുറുക്കിയുള്ള ഒരുക്കത്തിലാണു മൂന്ന് മുന്നണികളും. അസാധാരണ ശക്‌തി സംഭരിച്ചാണ് കോൺഗ്രസ് അങ്കത്തട്ടിൽ ഇറങ്ങുക. കോൺഗ്രസിനിത് ജീവൻമരണ പോരാട്ടമാണ്. കേരളത്തിൽ കോൺഗ്രസിന് ഇത്തവണ ക്ഷീണം സംഭവിച്ചാൽ അത് ദേശീയതലത്തിൽ ‘അടിവേരുകളെവരെ’ ബാധിക്കും.
അതുകൊണ്ടുതന്നെ പാളിച്ചകളുടെ കണക്കുകളും അഴിമതികളുടെ പട്ടികയുമായി അതിശക്‌ത പോരാട്ടത്തിനാണ് കോൺഗ്രസ് കച്ചമുറുക്കുന്നത്. വികസന വാദങ്ങളുമായി ഭരണപക്ഷവും എന്ത് വിലകൊടുത്തും നിയമസഭപിടിക്കുക, ഏറ്റവും കുറഞ്ഞത് ശക്‌തമായ പ്രതിപക്ഷമാകുക എന്ന ലക്ഷ്യത്തോടെ എൻഡിഎയും അങ്കത്തട്ടിൽ അണിനിരക്കുമ്പോൾ ഈ നിയമസഭാ തെരഞ്ഞെടുപ്പ് അസാധാരണ പോരാട്ടമാണ് കേരളത്തിന് നൽകുക.
Most Read: ‘വാക്‌സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’; അമിത് ഷാ