പട്‌ന: പോലീസ് കസ്‌റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. റാം ജതൻ റായ് എന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് മരിച്ചത്. കൂടാതെ 9 പോലീസ് ഉദ്യോഗസ്‌ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബിഹാറിലെ വെസ്‌റ്റ് ചമ്പാരൺ ജില്ലയിലാണ് സംഭവം. സ്‌റ്റേഷന് നേരെ നടന്ന കല്ലേറിലും വെടിവെപ്പിലും, തീവെപ്പിലുമാണ് പോലീസുകാരൻ മരിച്ചത്. കൂടാതെ പരിക്കേറ്റ ആളുകളിൽ 4 പേരുടെ നില ഗുരുതരമാണ്.
ഹോളി ആഘോഷത്തിനിടെ അറസ്‌റ്റ് ചെയ്‌ത അനിരുദ്ധ യാദവ് എന്ന യുവാവാണ് കസ്‌റ്റഡിയിലിരിക്കെ മരിച്ചത്. ഡിജെ പാര്‍ട്ടിയില്‍ അശ്‌ളീല പാട്ടുവച്ചെന്ന ആരോപണമുന്നയിച്ചാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. പോലീസ് സ്‌റ്റേഷനിൽ വച്ച് കടന്നൽ കുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. എന്നാൽ പോലീസിന്റെ മർദ്ദനമേറ്റതിനെ തുടർന്നാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ചാണ് പോലീസ് സ്‌റ്റേഷന് നേരെ ജനക്കൂട്ടം ആക്രമണം നടത്തിയത്.
അക്രമികള്‍ മൂന്ന് പോലീസ് വാഹനങ്ങള്‍ക്കും, രണ്ട് സ്വകാര്യ കാറുകള്‍ക്കും, അഗ്‌നിശമന സേനയുടെ ഒരു വാഹനത്തിനും തീയിട്ടു. അക്രമത്തെ തുടർന്ന് പത്തിലധികം പേരെ കസ്‌റ്റഡിയിലെടുത്തു. പോലീസിനെതിരെയുളള ആരോപണം ചമ്പാരണ്‍ പോലീസ് സൂപ്രണ്ട് നിഷേധിക്കുകയും ചെയ്‌തു.
Read also: റമദാൻ കാലത്തെ രക്‌തക്ഷാമം; സന്നദ്ധ രക്‌തദാനവുമായി ബിഡികെ പൊന്നാനി