കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത നടപടിയിൽ വിമർശനം ഉന്നയിച്ച പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം ന്യൂനപക്ഷ ക്ഷേമമല്ലെന്നു പറഞ്ഞ ജയരാജൻ, അദ്ദേഹത്തിന്റെ രോഗം ഇടതുപക്ഷ അലർജിയാണെന്നും ആരോപിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് നേരെ എംവി ജയരാജൻ കടന്നാക്രമണം നടത്തിയത്.
” ന്യൂനപക്ഷ ക്ഷേമമാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. അല്ലാതെ ലീഗിനെ പോലെ കയ്യിട്ട് വാരലല്ല. ആദ്യം നല്ല മനുഷ്യനാകാൻ നോക്ക്, എന്നിട്ട് മതി ന്യൂനപക്ഷത്തിന് വേണ്ടി വാദിക്കാൻ. വർഗീയ കളിയിലൂടെ ഫാസിസ്‌റ്റുകൾക്ക് നേട്ടം കൊയ്യാൻ അവസരം സൃഷ്‌ടിക്കുന്നയാളാണ് കുഞ്ഞാലിക്കുട്ടി എന്ന് നേരത്തെ വ്യക്‌തമായതാണ്. വിവാഹമോചനം നടത്തുന്ന മുസ്‌ലിംകളെ മാത്രം ജയിലിലടക്കാൻ നിയമവ്യവസ്‌ഥ കൊണ്ടുവരുമ്പോൾ പാർലമെന്റിൽ ഹാജരാകുക പോലും ചെയ്യാതെ വിവാഹത്തിൽ പങ്കുകൊള്ളാൻ പോയത് ന്യൂനപക്ഷങ്ങൾ മറന്നിട്ടില്ല. ന്യൂനപക്ഷമെന്നാൽ മുസ്‌ലിംകൾ മാത്രമല്ല. അതുപോലെ മുസ്‌ലിംകൾ എല്ലാം ലീഗുമല്ല,”- എംവി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ഒരു മന്ത്രിയെ നിശ്‌ചയിച്ച ശേഷം മുഖ്യമന്ത്രി ആ വകുപ്പ് തിരിച്ചെടുത്ത നടപടി ഒരു സമുദായത്തെ വിശ്വാസത്തിൽ എടുക്കാത്തതിന്റെ ഭാഗമാണെന്നും സമുദായത്തെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തതെന്നുമായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചത്.
Most Read: കൊടകര കുഴൽപ്പണക്കേസ്; മൂന്നരക്കോടിയുടെ ഉറവിടം കർണാടകയിൽ നിന്നെന്ന് പോലീസ് കണ്ടെത്തൽ