കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ മൂന്നരക്കോടി എത്തിയത് കർണാടകയിൽ നിന്ന് ആലപ്പുഴ സ്വദേശിക്ക് കൈമാറാനാണെന്ന് പോലീസ് കണ്ടെത്തി. ഇടപാടിന് ഇടനില നിന്ന ധർമരാജൻ, സുനിൽ നായിക് എന്നിവരിൽ നിന്നാണ് പോലീസിന് ഈ മൊഴി കിട്ടിയത്.
ആലപ്പുഴ സ്വദേശി ആരെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞതായാണ് സൂചന. ഇയാളെ ചോദ്യം ചെയ്യാൻ പോലീസ് ഉടൻ നോട്ടീസ് നൽകും. കർണാടകയിലെ ബിജെപിയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് പണം വന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കേസിൽ അന്വേഷണ സംഘത്തിന് മുൻപാകെ ബിജെപി സംസ്‌ഥാന നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നൽകിയിരുന്നു.
ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ഗണേശൻ, സംസ്‌ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ് തൃശൂരിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്. എന്നാൽ അസൗകര്യങ്ങൾ മൂലം ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥരെ ഗണേശനും ഗിരീഷും അറിയിച്ചതായാണ് വിവരം.
കൊടകരയിൽ വെച്ചു കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ എവിടെനിന്ന് ആര്‍ക്ക് കൊണ്ടുപോവുകയാണെന്ന് അറിയുന്നതിനാണ് പോലീസ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത്. പണം വന്ന വിവരം അറിയില്ലെന്നും കവർച്ചാ കേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ബിജെപി ജില്ലാ നേതാക്കളുടെ മൊഴി.
വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജിന്റെ ഡ്രൈവർ ഷംജീർ നൽകിയ പരാതി. പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതൽ പണം കണ്ടെത്തിയതോടെയാണ് കള്ളപ്പണമാണെന്ന് അന്വേഷണ സംഘം സ്‌ഥിരീകരിച്ചത്.
National News: ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി