തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി ദേശീയ നേതൃത്വം. 16 സംസ്‌ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ടു മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28 വനിതാ സ്‌ഥാനാർഥികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ പ്രമുഖരെല്ലാം ആദ്യപട്ടികയിൽ ഇടംനേടി.
കേരളത്തിൽ 12 മണ്ഡലങ്ങളിലാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മൽസരത്തിന് എത്തുന്നതാണ് ആദ്യഘട്ട സ്‌ഥാനാർഥി പട്ടികയിലെ പ്രധാന സവിശേഷത. പല മണ്ഡലങ്ങളിലും പേര് പറഞ്ഞുകേട്ട ശോഭ സുരേന്ദ്രൻ ആലപ്പുഴയിലാണ് മൽസരിക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ കൂടിയായ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി പത്തനംതിട്ടയിലും മൽസരിക്കും.
ബിജെപിയിൽ അടുത്തിടെ ലയിച്ച ജനപക്ഷം പാർട്ടിയുടെ അധ്യക്ഷൻ പിസി ജോർജിന്റെ പേര് ഉൾപ്പടെ മുഴങ്ങിക്കേട്ട മണ്ഡലമാണിത്. സുരേഷ് ഗോപി പ്രതീക്ഷിച്ചത് പോലെ തൃശൂരിൽ തന്നെ മൽസരിക്കും. കാസർഗോഡ്- എംഎൽ അശ്വിനി, കണ്ണൂർ- സി രഘുനാഥ്, പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യൻ, വടകര- പ്രഫുല്ല കൃഷ്‌ണ, മലപ്പുറം- ഡോ. അബ്‌ദുൽ സലാം, കോഴിക്കോട്- എംടി രമേശ്, ആറ്റിങ്ങൽ- വി മുരളീധരൻ എന്നിവരും മൽസരിക്കും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നാണ് ജനവിധി തേടുക. മൂന്നാം തവണയാണ് മോദി ഇവിടെനിന്ന് മൽസരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ നിന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലക്‌നൗവില നിന്നും ജനവിധി തേടും. അതേസമയം, തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
Most Read| സംസ്‌ഥാനത്ത് പൾസ് പോളിയോ വിതരണം നാളെ