ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ തുടരുന്ന ഗതാഗത നിയന്ത്രണം കഞ്ചാവ് കടത്തിന് മറയാകുന്നു. ഇന്നലെ 227 കിലോ കഞ്ചാവുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറി ഈ സാഹചര്യം മുതലാക്കുകയായിരുന്നുവെന്ന് എക്‌സൈസ് പറയുന്നു. മാക്കൂട്ടം ചുരം പാതയിൽ ആറുമാസത്തിലധികമായി ഗതാഗത നിയന്ത്രണം തുടരുകയാണ്. ചുരം വഴി ചരക്കു വാഹനങ്ങൾക്ക് പ്രവേശിക്കാൻ ആർടിപിസിആർ നിർബന്ധമാണ്. ഏഴ് ദിവസമാണ് ആർടിപിസിആറിന്റെ കാലാവധി.
കാലാവധിക്കുള്ളിൽ എടുത്ത സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മറ്റ് കാര്യമായ പരിശോധന നടത്താതെ തന്നെ കർണാടകത്തിൽ നിന്ന് ചരക്കുമായി കേരളത്തിലേക്ക് പ്രവേശിക്കാം. ഇത്തരത്തിൽ ചരക്ക് എടുക്കാനെന്ന വ്യാജേനയാണ് ഇന്നലെ നാഷണൽ പെർമിറ്റ് ലോറിയും പിക്കപ്പ് ജീപ്പും ഒന്നിച്ച് ചുരംപാത വഴി കർണാടകത്തിലേക്ക് പോയത്. തുടർന്ന് ആന്ധ്രയിൽ നിന്ന് കഞ്ചാവുമായി എത്തിയ ലോറി മംഗളൂരുവിൽ നിന്ന് മറ്റ് സാധനങ്ങൾ കയറ്റി കഞ്ചാവിന് മറയാക്കി. പിക്കപ്പ് ജീപ്പും പച്ചക്കറി കയറ്റിയ ലോറിക്കൊപ്പം കാര്യമായ പരിശോധനകൾ ഒന്നുമില്ലാതെ ചുരം ഇറങ്ങി.
തുടർന്ന് കൂട്ടുപുഴ പാലം കടന്ന് വളവുപാറയിൽ എത്തിയപ്പോൾ ലോറിയിൽ നിന്ന് കഞ്ചാവ് ചില്ലറ വിൽപനക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിന് ജീപ്പിൽ കയറ്റുന്നതിനിടെയാണ് പിടിയിലായത്. കോഴിക്കോട്ടെ പ്രധാന കണ്ണിക്ക് എത്തിക്കുന്നതിനുള്ള നാല് ചാക്ക് കഞ്ചാവാണ് പിടികൂടിയത്. ഇത്തരത്തിൽ ചുരം പാതി വഴി നേരത്തെയും വൻതോതിൽ നിരോധിത പാൻ ഉൽപ്പന്നങ്ങളും കഞ്ചാവും കേരളത്തിലേക്ക് കടത്തിയിരുന്നതായി എക്‌സൈസ് വിഭാഗം പറഞ്ഞു.
യാത്രാ വാഹനങ്ങളിൽ പരിശോധന ശക്‌തമാക്കിയതോടെയാണ് ലഹരിക്കടത്തിനുള്ള മാർഗമായി ആളുകൾ ചരക്ക് വാഹനങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയത്. പച്ചക്കറി ലോറികളിലും മറ്റുമാണ് വ്യാപകമായി കടത്തുന്നത്. ദിനംപ്രതി അഞ്ഞൂറിലധികം ചരക്ക് വാഹനങ്ങൾ ചുരം പാത വഴി എത്തുന്നുണ്ട്. ഇതിൽ കൂടുതൽ വാഹനങ്ങളും കടന്നുപോകുന്നത് കാര്യമായ പരിശോധന ഇല്ലാതെയാണ്. അതിർത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനുള്ള സംവിധാനം മേഖലയിൽ ഇല്ലെന്നും പരാതിയുണ്ട്.
Most Read: കെയുആർടിസി ബസുകൾ ഒഴിവാക്കും; ആക്രി വിലയ്‌ക്ക് വിൽക്കാൻ തീരുമാനം