ന്യൂഡെല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാണ മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലക്ക് നാല് വര്‍ഷം തടവ് ശിക്ഷ. 50 ലക്ഷം രൂപ പിഴയും നല്‍കണം. കേസില്‍ ഡെൽഹി റോസ് അവന്യൂ കോടതി 87കാരനായ ചൗട്ടാലയെ കഴിഞ്ഞ ശനിയാഴ്‌ച കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. വാർധക്യ സഹജമായ അസുഖങ്ങള്‍ കാരണം ഏറ്റവും കുറഞ്ഞ ശിക്ഷയേ നല്‍കാവൂ എന്ന് ചൗട്ടാല കോടതിയോട് അഭ്യർഥിച്ചു. എന്നാല്‍ സമൂഹത്തിന് സന്ദേശം നല്‍കുന്നതിന് പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐയും വാദിച്ചു.
ജയില്‍ ശിക്ഷക്കും പിഴക്കും പുറമെ ചൗട്ടാലയുടെ നാല് വസ്‌തുവകകള്‍ കണ്ടുകെട്ടുന്നതിനും കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ അധ്യക്ഷന്‍ കൂടിയായ ചൗട്ടാലയുടെ പഞ്ച്‌കുള, ഗുരുഗ്രാം, ഹെയ്‌ലി റോഡ്, അസോള എന്നിവിടങ്ങളിലെ സ്വത്തുക്കളാകും കണ്ടുകെട്ടുക.
1993നും 2006നും ഇടയില്‍ നിയമാനുസൃതമായ വരുമാനത്തിന് ആനുപാതികമല്ലാത്ത 6.09 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് 2010 മാര്‍ച്ച് 26നാണ് ചൗട്ടാലക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2021 ജനുവരിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസും അദ്ദേഹത്തിന്റെ മേല്‍ ചുമത്തി.
2013ലെ അധ്യാപക നിയമനത്തില്‍ അഴിമതി കാണിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓം പ്രകാശ് ചൗട്ടാലയേയും മകന്‍ അജയ് ചൗട്ടാലയേയും പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 2021 ജൂലായിലാണ് അദ്ദേഹം ജയില്‍ മോചിതനായത്.
Most Read: വിദ്വേഷ പ്രസംഗം; പിസി ജോർജിന് ഉപാധികളോടെ ജാമ്യം