തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്‌താവനക്കെതിരെ പ്രതികരിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സംസ്‌ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ കേസ് ഏറ്റെടുക്കാനാകൂ എന്ന നിലപാടിൽ സർക്കാരിനെ സിപിഐ പിന്തുണച്ചതിന് പിന്നാലെയാണ് മുരളീധരൻ പ്രസ്‌താവനയുമായി എത്തിയത്.
സിപിഎം നടത്തിയ തീവെട്ടിക്കൊള്ളകൾ പുറത്താക്കുമെന്ന് ഭയന്നാണ് സിബിഐ അന്വേഷണം വിലക്കുന്നതെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പെരിയ ഇരട്ടക്കൊല കേസും ലൈഫ്‌മിഷനും ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെതിരെയാണ് കാനം രാജേന്ദ്രൻ രംഗത്ത് വന്നത്. കേന്ദ്രമന്ത്രി ഇക്കാര്യം പറയാൻ പാടില്ലെന്നും സിബിഐ മന്ത്രിയുടെ കുടുംബസ്വത്തല്ലെന്നും കാനം തുറന്നടിച്ചു.
സംസ്‌ഥാനം ആവശ്യപ്പെടുന്ന കേസുകളുടെ അന്വേഷണം അവഗണിച്ച് മറ്റുള്ള കേസുകളുടെ പുറകേ പോകുന്ന പ്രവണതയാണ് നിലവിൽ സിബിഐക്കുള്ളത്. സിബിഐയെ രാഷ്‌ട്രീയപരമായി ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപം സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയമായി പുകമറ സൃഷ്‌ടിക്കാനാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ ആവശ്യമാണ്. ഇത് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും തുറന്ന ചർച്ച ആവശ്യപ്പെട്ടെന്നും കാനം വ്യക്‌തമാക്കി.
സിബിഐ അന്വേഷണം നടത്തുന്നുണ്ടെങ്കിൽ കർണാടകാ മുഖ്യമന്ത്രി യെദിയൂരപ്പക്ക് എതിരെയും വേണ്ടതാണെന്ന് കാനം പറയുന്നു. കശുവണ്ടി വികസന അഴിമതി കേസിലെ വിചാരണക്ക് സർക്കാർ അനുമതി നിഷേധിച്ചതിൽ തെറ്റില്ലെന്നും സർക്കാരിന് പൂർണബോധ്യം ഉണ്ടെങ്കിൽ മാത്രമേ വിചാരണ നടക്കുകയുള്ളുവെന്നും കാനം പറഞ്ഞു.