കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്‌ഥാനത്തെ പ്രശ്‌ന ബാധിത മേഖലകളിൽ വിന്യസിക്കാനുള്ള കേന്ദ്ര സേനയെത്തി. കേന്ദ്ര സേനയുടെ 30 യൂണിറ്റാണ് എത്തിയത്. എറണാകുളം വടക്കൻ പറവൂരിലും കുന്നത്തുനാട്ടിലും കേന്ദ്ര സേന റൂട്ട് മാർച്ചും നടത്തി.
ഇന്നലെ രാത്രി എറണാകുളം വടക്കൻ പറവൂരിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു. കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുമായി ബന്ധപ്പെട്ട് കൊടി കെട്ടുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ഇവിടെ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായാണ് കേന്ദ്രസേന റൂട്ട് മാർച്ച് നടത്തിയത്. റൂറൽ എസ്‌പി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഉണ്ടായിരുന്നു.
125 കമ്പനി കേന്ദ്രസേനയെയാണ് വിവിധ ജില്ലകളിലെ പ്രശ്‌നബാധിത മേഖലകളിലേക്കായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സിആർപിഎഫ്, ഐടിബിപി, സിഐഎസ്എഫ്, തുടങ്ങിയവയിൽ നിന്നാണ് ഇവരെ എത്തിക്കുന്നത്. അതാത് മേഖലയിലെ പോലീസിന്റെ നിർദ്ദേശ പ്രകാരമായിരിക്കും ഇവരെ ബൂത്തുകളിൽ വിന്യസിക്കുക.
ട്വന്റി -ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോടിൽ തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനെത്തിയ ദമ്പതികൾക്ക് മർദനമേറ്റിരുന്നു. ഇത് കണക്കിലെടുത്താണ് കിഴക്കമ്പലത്തും കേന്ദ്ര സേനയുടെ 90 പേരടങ്ങുന്ന ഒരു കമ്പനി എത്തിയത്. കഴിഞ്ഞ തവണ 120 കമ്പനി കേന്ദ്ര സേനയാണ് കേരളത്തിൽ എത്തിയത്.
Also Read: സിനിമ സംഘടനകളുടെ യോഗം വിളിച്ച് ഫിലിം ചേംബർ; തിയേറ്ററുകൾ അടച്ചിടാൻ നീക്കം