തിരുവനന്തപുരം: പബ്ലിക് സർവീസ് പരീക്ഷാ രീതിയിൽ മാറ്റം. പിഎസ്‌സി ചെയർമാൻ എം കെ സക്കീർ ആണ് പുതിയ മാറ്റം വിശദീകരിച്ചിരിക്കുന്നത്. രണ്ട് ഘട്ടമായിട്ടാണ് ഇനി പിഎസ്‌സി പരീക്ഷ നടക്കുക. നിലവിൽ ഭൂരിഭാഗം പിഎസ്‌സി നിയമനങ്ങൾക്കും ഒരു പരീക്ഷയാണ് നടത്തുന്നത്. ഇത് രണ്ടുഘട്ടങ്ങളിലായി നടത്താനാണ് ചട്ടം ഭേദഗതി ചെയ്തതെന്നും പുതിയ ഭേദഗതി നിലവിൽ വന്നതായും എം കെ സക്കീർ അറിയിച്ചു.
ഏത് തസ്തികക്കു വേണ്ടിയാണോ പരീക്ഷ നടത്തുന്നത്, ആ തസ്തികയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ഇനി പരീക്ഷ നടത്തുക. ആദ്യ ഘട്ടത്തിൽ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തും. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ അന്തിമ പരീക്ഷക്ക് ഇരുത്തും. സ്‌ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാർക്ക് റാങ്ക് പട്ടികക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത്. ഇന്റർവ്യൂ വേണ്ട പരീക്ഷകൾക്ക് ഇത് നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അല്ലാത്ത പക്ഷം അന്തിമ പരീക്ഷ നടത്തി വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിക്കും. യോഗ്യതയുളള ഉദ്യോഗാർഥികളെ എളുപ്പം കണ്ടെത്താൻ ഇതുവഴി സാധിക്കുമെന്ന് ചെയർമാൻ പറഞ്ഞു.
യു.പി.എസ്.സി പോലെ അഖിലേന്ത്യാ അടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്ന സംവിധാനങ്ങളുടെ മാതൃക പിന്തുടർന്നാണ് ചട്ടത്തിൽ ഭേഗഗതി കൊണ്ടുവന്നിരിക്കുന്നത്. സ്ക്രീനിംഗ് ടെസ്റ്റിലൂടെ തന്നെ ഉദ്യോഗാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ സാധിക്കും. തെരഞ്ഞെടുക്കുന്ന കുറച്ചുപേർ മാത്രം അന്തിമ പരീക്ഷ എഴുതുന്നതിനാൽ വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നാനൂറോളം വിജ്ഞാപനങ്ങളാണ് ഇനി ഇറക്കാനുള്ളത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു പരീക്ഷകൾ നടത്തും. ആദ്യ പരീക്ഷ ഡിസംബറിൽ ആരംഭിക്കും. നീട്ടി വച്ച പരീക്ഷകളിൽ ഓൺലൈൻ പരീക്ഷകൾ സെപ്തംബർ മുതലും, ഓഫ്‌ലൈൻ പരീക്ഷകൾ സെപ്തംബർ 12 മുതലും ആരംഭിക്കും. കോവിഡ് കാലത്ത് 12000 പേർക്കാണ് നിയമനം നൽകിയതെന്ന് എംകെ സക്കീർ പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോൺ, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, ക്വാറന്റീൻ എന്നിവിടങ്ങളിൽ കഴിയുന്ന പെർമനെന്റ് സർട്ടിഫിക്കേറ്റ് നമ്പറുള്ള ഉദ്യോഗാർത്ഥികളെ വേരിഫിക്കേഷന് വേണ്ടി പിഎസ്‌സി ഓഫിസിലേക്ക് വരുത്തിക്കേണ്ടതില്ലെന്നും ചെയർമാൻ പറഞ്ഞു. കോവിഡ് കാലത്ത് മാത്രമായിരിക്കും ഈ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.