കണ്ണൂർ: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസ് മിന്നൽ പരിശോധന നടത്തി. ഓൺലൈനിൽ കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ കാണുന്നവർക്കെതിരെയും ദൃശ്യങ്ങൾ പങ്കുവെച്ചവർക്ക് എതിരെയും പോലീസ് നടപടിയെടുത്തു. കണ്ണൂർ, മലപ്പുറം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി ഒട്ടേറെ കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. നിരവധി മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
കണ്ണൂരിൽ 25ഓളം പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഓൺലൈനിൽ കുട്ടികളുടെ അശ്‌ളീല ദൃശ്യങ്ങൾ സ്‌ഥിരമായി കാണുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരുടെ മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
ഓപ്പറേഷൻ പി ഹണ്ട് (പി- പോണോഗ്രാഫി) എന്ന പേരിട്ട റെയ്‌ഡ് ഞായറാഴ്‌ച മുതലാണ് ആരംഭിച്ചത്. പയ്യന്നൂർ, പരിയാരം, കണ്ണൂർ ടൗൺ തുടങ്ങിയ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒന്നിലേറെ കേസുകൾ രജിസ്‌റ്റർ ചെയ്‌തു. തളിപ്പറമ്പ്, ധർമടം, പാനൂർ, കൊളവല്ലൂർ, വളപട്ടണം, കുടിയാൻമല, പിണറായി, ചക്കരക്കല്ല്, മയ്യിൽ, എടക്കാട്, പേരാവൂർ തുടങ്ങിയ സ്‌റ്റേഷൻ പരിധികളിലും ഓരോ കേസ് വീതമെടുത്തു.
25,000 രൂപയോളം വരുന്ന ഫോണുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുന്ന സാമഗ്രികൾ പിടിച്ചെടുക്കാൻ അനുവദിക്കുന്ന കുറ്റകൃത്യ നിയമം 102ആം വകുപ്പ് പ്രകാരമാണ് ഫോണുകൾ പിടിച്ചെടുത്തത്. ഇവ കോടതിയിൽ ഹാജരാക്കി. വിശദമായ പരിശോധനക്ക് ശേഷം കുറ്റകൃത്യവുമായി ബന്ധമില്ലെന്ന് വ്യക്‌തമായെങ്കിൽ മാത്രമേ ഉടമസ്‌ഥന് തിരികെ നൽകുകയുള്ളൂ.
Also Read: എംഎൽഎയുടെ ചോദ്യം ആക്ഷേപം നിറഞ്ഞത്; നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി