ടിബറ്റിലെ ആയിരക്കണക്കിന് ജനങ്ങളെ ചൈന മിലിറ്ററി മോഡല്‍ പരിശീലന കേന്ദ്രങ്ങളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍. ടിബറ്റിലെ ജനങ്ങളോടുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ എന്നാണ് അന്തരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലേബര്‍ ക്യാംപുകള്‍ക്കു സമാനമാണ് ഇവയെന്നാണു വിദഗ്ധര്‍ കരുതുന്നത്. രേഖകളും ഉപഗ്രഹ ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ‘ജെയിംസ്ടൗണ്‍ ഫൗണ്ടേഷന്റെ’ പഠന റിപ്പോര്‍ട്ടുകളിലാണ് ടിബറ്റന്‍ ജനങ്ങളോടുള്ള അവസാനിക്കാത്ത ക്രൂരതയുടെ പുതിയ മുഖത്തെക്കുറിച്ചു വിശദീകരിക്കുന്നത്.
അതേസമയം ഇതില്‍ ചൈനീസ് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിബറ്റിന്റെ സാംസ്‌കാരിക- മത വിശ്വാസങ്ങളെ അടിച്ചമര്‍ത്തിയാണ് ചൈന പ്രദേശത്തെ നിയന്ത്രണം തുടരുന്നത്. അതേസമയം ടിബറ്റ് മേഖലയുടെ ഉയര്‍ച്ചക്കും വികസനത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ഔദ്യോഗിക നിലപാട്. ടിബറ്റിന്റെ പ്രസിഡന്റ് ലോബ്‌സാങ് സാങ്ഗായ് സമാനമായ ആരോപണം ചൈനയ്‌ക്കെതിരെ നേരത്തേ ഉന്നയിച്ചിരുന്നു. ടിബറ്റിലെ ജനങ്ങളെ ബലം പ്രയോഗിച്ച് ലേബര്‍ ക്യാംപുകളില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നും പലതും പഠിപ്പിക്കുന്ന് ഉണ്ടെന്നുമായിരുന്നു ലോബ്‌സാങ്ങിന്റെ വാക്കുകള്‍.
2020 ലെ ആദ്യത്തെ ഏഴ് മാസം ഇവര്‍ക്ക് കഠിന പരിശീലനം നല്‍കി. പിന്നീട് സര്‍ക്കാര്‍ ടിബറ്റിലേക്കും ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കും ജോലിക്കായി അയക്കുകയാണു ചെയ്യുന്നത്. ചൈനീസ് സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം അച്ചടക്കം, ചൈനീസ് ഭാഷ, തൊഴിലിലെ നീതിശാസ്ത്രം എന്നീ വിഷയങ്ങള്‍ തൊഴിലാളികളെ പഠിപ്പിക്കുന്നുണ്ട്. ടിബറ്റിലുള്ള ജനങ്ങളുടെ 15 ശതമാനം പേരെയും ചൈന ഇങ്ങനെ കൊണ്ടുപോയെന്നും ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.