ബെയ്‌ജിങ്: ചൈനയിലെ ഉയ്‌ഗൂർ മുസ്‌ലിം വിഭാഗത്തെ തുടച്ചുനീക്കാൻ ഷി ജിൻപിങ് ഭരണകൂടം നടപ്പിലാക്കി വരുന്നത് വിവിധ പദ്ധതികൾ. ഉയ്‌ഗൂർ മുസ്‌ലിങ്ങളെ ഷി ജിൻപിങ് ഗവൺമെന്റ് വംശഹത്യക്ക് ഇരയാക്കുന്നുവെന്ന് യുഎൻ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സിൻജിയാങ് പ്രവിശ്യയിൽ നിന്ന് ഏറെ ദൂരെയുള്ള നാടുകളിലെ വിവിധ കമ്പനികളിൽ നിർബന്ധിത തൊഴിലിനായി ഉയ്‌ഗൂർ ജനതയെ അയക്കുകയാണ് എന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ചിരിക്കുന്ന റിപ്പോർട്.
പ്രദേശത്ത് ഏറെ കാലങ്ങളായി വേട്ടയാടുന്ന പട്ടിണി മാറ്റാനെന്ന പേരിൽ തൊഴിൽ മേളകൾ നടത്തിയാണ് പരമാവധി ആളുകളെ നാടുകടത്തുന്നത്. ചൈനയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 82 മുൻനിര കമ്പനികളുടെ ഫാക്‌ടറികളിലേക്ക് ഉയ്‌ഗൂറുകളെ കൂട്ടത്തോടെ എത്തിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2017നും 2019നും ഇടയിൽ ഇങ്ങനെ 80,000 ഉയ്‌ഗൂർ വിഭാഗക്കാരെയാണ് കൊണ്ടുപോയിട്ടുള്ളത്. ജോലിക്ക് പുറമെ ഇടുങ്ങിയ താമസ സ്‌ഥലങ്ങളോട് ചേർന്ന് ചൈനീസ് ഭാഷ പഠിപ്പിച്ചും ആദർശ ക്ളാസുകൾ എടുത്തും അനുബന്ധ പരിശീലനവും തകൃതിയായി നടക്കുകയാണ്. സഞ്ചാര സ്വാതന്ത്യം അനുവദിക്കാത്തതിനാൽ ഇവർക്ക് തിരികെ നാട്ടിലെത്താനും പ്രയാസമാണ്.
2017 മുതൽ 10 ലക്ഷത്തിലേറെ ഉയ്‌ഗൂറുകളെ പുനർവിദ്യാഭ്യാസ ക്യാമ്പുകളെന്ന പേരിൽ തടവിലാക്കിയിരുന്നു. ഇതിന് പുറമെയാണ് ഗ്രാമങ്ങളിൽ നേരിട്ടെത്തി തൊഴിലിന്റെ പേരിൽ ഉയ്‌ഗൂറുകളെ ആയിരക്കണക്കിന് കിലോമീറ്റർ അകലേക്ക് നിർബന്ധിച്ച് അയക്കുന്നത്. ഒൻപത് ചൈനീസ് പ്രവിശ്യകളിലെ 27 ഫാക്‌ടറികളിൽ ഉയ്‌ഗൂറുകളെ നിർബന്ധിത തൊഴിലാളികളായി നിലനിർത്തുന്നതായി ഓസ്‌ട്രേലിയൻ സ്‌ട്രാറ്റജിക് പോളിസി ഇൻസ്‌റ്റിറ്റൃൂട്ട് കണ്ടെത്തിയിരുന്നു.
Also Read: വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസ് രാജി വെക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ