മുതലമട: വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലെ ഓടകളുടെ ശുചീകരണ, പുനർനിർമാണ പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിക്കുന്നതായി ആരോപണം. കൊല്ലങ്കോട്, പുതുനഗരം, മുതലമട, എന്നീ പഞ്ചായത്തുകളിലെ ഓടകളിലാണ് ശുചീകരണവും ഒപ്പംതന്നെ പുനർനിർമാണവും നടക്കേണ്ടത്. എന്നാൽ, പഞ്ചായത്ത് അധികൃതർ ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും അധികൃതർ നടപടി എടുത്തില്ലെന്നാണ് പരാതി.
പാലക്കാട്-മീനാക്ഷിപുരം, മംഗലം-ഗോവിന്ദാപുരം എന്നീ റോഡുകളുടെ വശങ്ങളിലെ ഓടകളും തകർന്ന നിലയിലാണ്. പലതിലും സ്ളാബുകൾ വരെ സ്‌ഥാപിച്ചിട്ടില്ല. ഇവയിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്ന അവസ്‌ഥയാണ്. മഴക്കാലം ആയതോടെ ഓടയിൽ വെള്ളം നിറഞ്ഞ് അപകടങ്ങൾക്ക് വഴിവെക്കുകയാണ്. എന്നാൽ, ഇവയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട അഭ്യർഥനകൾ പൊതുമരാമത്ത് വകുപ്പ് അവഗണിക്കുന്നുവെന്നാണ് പഞ്ചായത്ത് അധികൃതരുടെ ആക്ഷേപം.
പുതുനഗരം പഞ്ചായത്തിൽ കൊടുവായൂർ, കൊല്ലങ്കോട്, ചിറ്റൂർ റോഡുകളുടെ വശങ്ങളിലെ ഓടകൾ മാലിന്യം നിറഞ്ഞും സ്ളാബ് തകർന്നതുമായി ബന്ധപെട്ട പരാതികൾ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും നാട്ടുകാർ ചേർന്ന് നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാവാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ഓടയുടെ ഒരു ഭാഗത്തുള്ള മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാറ്റിയിരുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ല.
നിലവിൽ, കൊടുവായൂർ ടൗണിലെ ഓടകളിൽ കൃത്യമായി സ്ളാബുകൾ സ്ഥാപിക്കാത്തതിനെ തുടർന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. കൂടാതെ, മാലിന്യം നിറഞ്ഞ് മലിനജലം റോഡിലൂടെ ടൗണിലേക്കും മറ്റും ഒഴുകുന്നുണ്ട്. കൊല്ലങ്കോടിലും ഓടകളിൽ മണ്ണ് നിറഞ്ഞ് മഴവെള്ളം റോഡിൽ കെട്ടി നിൽക്കുകയാണെന്നും സമീപത്തെ വ്യാപാരികൾ പറഞ്ഞു. ഓടകൾ പൂർണമായി തകർന്ന ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും ഇടപെട്ട് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: ടൂറിസം കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം; ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ