തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎക്ക് എതിരായ എആര്‍ ബാങ്ക് അഴിമതി ആരോപണത്തിൽ മുൻമന്ത്രി കെടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സഹകരണ മേഖല എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കൈകാര്യം ചെയ്യേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടി ജലീല്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായ ആളാണ്. ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെടി ജലീല്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹം പരാമര്‍ശിച്ച ബാങ്കിന്റെ കാര്യത്തില്‍ കോര്‍പ്പറേറ്റീവ് ഡിപാര്‍ട്ട്‌മെന്റ് കര്‍ശന നടപടിയിലേക്ക് നീങ്ങിയതാണ്. ഇപ്പോള്‍ ഒരു കോടതിയുടെ സ്‌റ്റേ നിലനില്‍ക്കുന്നതിനാലാണ് മറ്റു നടപടികളിലേക്ക് നീങ്ങാന്‍ പറ്റാതിരുന്നത്. ഇഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണനിലക്ക് ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ അന്വേഷണ സംവിധാനമുണ്ട്. ആ അന്വേഷണം പുരോഗമിക്കുകയാണ്. അത് തുടര്‍ന്ന് നടക്കാത്തത് കോടതി ഇടപെടലിന്റെ ഭാഗമായിട്ടാണ്. ഇക്കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അന്വേഷണത്തിന് ഒരു തടസവും ഇവിടെയുണ്ടാകില്ല. കുറ്റം എന്തെങ്കിലും ഇവിടെയുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാവും; മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതൽ ആരോപണവുമായി കെടി ജലീൽ ഇന്നലെ രംഗത്ത് വന്നിരുന്നു. എആർ നഗർ ബാങ്കിൽ നടന്നത് വൻ ക്രമക്കേടാണെന്നും 1,021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ ഇവിടെ കണ്ടെത്തിയെന്നുമാണ് കെടി ജലീൽ ആരോപിച്ചത്. കള്ളപ്പണ ഇടപാടിന്റെ സൂത്രധാരൻ പികെ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീൽ ആരോപിച്ചിരുന്നു.
വാർത്താ സമ്മേളനത്തിലായിരുന്നു കെടി ജലീലിന്റെ ആരോപണം. ബാങ്ക് സെക്രട്ടറി വികെ ഹരികുമാറാണ് തട്ടിപ്പിന് ഒത്താശ ചെയ്‌തതെന്ന് ജലീൽ പറയുന്നു. ഹരികുമാർ ജോലി ചെയ്‌ത 40 വർഷത്തെ ക്രമക്കേട് ഭയാനകമാണെന്നും, ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർബിഐക്ക് കത്ത് നൽകുമെന്നും കെടി ജലീൽ പറഞ്ഞിരുന്നു.
Most Read: സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു