ജയ്‌പൂര്‍: രാജസ്‌ഥാനിലെ ബാരന്‍ ജില്ലയില്‍ വര്‍ഗീയകലാപം. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു. ഞായറാഴ്‌ചയാണ് ബാരനിലെ ഛബ്ര ടൗണില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഒരു കൂട്ടമാളുകള്‍ ടൗണില്‍ മാര്‍ച്ച് ചെയ്യുകയും കടകള്‍ അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തതാണ് സംഘർഷത്തിന് വഴിവെച്ചത്. ആളുകൾ പരസ്‌പരം ചേരിതിരിഞ്ഞ് വടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യബസുകളും കാറുകളും അഗ്‌നിക്കിരയാക്കി. സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്‌ച രാത്രി മുതലാണ് പ്രദേശത്തു ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടത്തിയത്. ഏപ്രില്‍ 13 വരെ നിരോധനം നീളും.
പ്രദേശത്ത് ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സ്‌ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Read Also: മൻസൂർ വധക്കേസ് പ്രതി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണ്; കെ സുധാകരൻ