ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച തിയേറ്ററുകൾ തുറന്നതിന് പിന്നാലെ കർണാടകയിൽ സംഘർഷം. ടിക്കറ്റ് കിട്ടാതായതോടെയാണ് താരങ്ങളുടെ ആരാധകർ തിയേറ്ററുകളിൽ സംഘർഷം അഴിച്ചുവിട്ടത്. നടൻ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമ പ്രദർശിപ്പിച്ച വിജയപുരയിലെ ഡ്രീംലാൻഡ് തിയേറ്ററിലാണ് വ്യാപക അക്രമമുണ്ടായത്.
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച തിയേറ്ററുകൾ സംസ്‌ഥാനത്ത് ഇന്നാണ് തുറന്നത്. ടിക്കറ്റ് വിൽപന പൂർത്തിയായപ്പോൾ തിയേറ്ററിന്റെ ഗേറ്റുകൾ അടച്ചതോടെയാണ് കിച്ച സുദീപിന്റെ ആരാധകർ പ്രകോപിതരായത്. തുടർന്ന് ഇവർ ഗേറ്റ് തകർക്കുകയും, തിയേറ്ററിന് നേരെ കല്ലെറിയുകയും ചെയ്‌തു. കൂടാതെ തിയേറ്റർ ഉടമകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി. ഇതിന് പിന്നാലെ പോലീസ് എത്തുകയും, ലാത്തി വീശുകയും ചെയ്‌തതോടെയാണ് ആരാധകർ പിരിഞ്ഞു പോയത്.
കഴിഞ്ഞ 7 മാസങ്ങൾക്ക് ശേഷമാണ് കർണാടകയിൽ ഇന്ന് തിയേറ്ററുകൾ തുറന്നത്. കൂടുതൽ സ്‌ഥലങ്ങളിലും ആളൊഴിഞ്ഞ തിയേറ്ററുകളിലാണ് ഇന്ന് പ്രദർശനം നടത്തിയത്. രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ തിയേറ്ററുകളിൽ എത്താൻ വിമുഖത കാണിക്കുകയാണ്. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കൂടാതെ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ ഷോ സമയക്രമങ്ങളിൽ മാറ്റം വരുത്തുകയും ചെയ്‌തിട്ടുണ്ട്.
Read also: ക്‌ളാസിൽ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി അധ്യാപകന്റെ ക്രൂരത; വീഡിയോ