പാലക്കാട്: ചുണ്ണാമ്പുത്തറ എണ്ണക്കൊട്ടിൽത്തെരുവിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ കത്തിനശിച്ചു. കൽപ്പാത്തി ആവണിപ്പാടം സജിത്ത് നടത്തുന്ന ‘മോഹൻസ് ഹോട്ടലി’ലാണ് ഞായറാഴ്‌ച പുലർച്ചെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചത്. ഹോട്ടൽ അടച്ചിട്ട സമയം ആയതിനാൽ ആളപായം ഉണ്ടായില്ല.
എന്നാൽ, ഗ്രൈൻഡർ അടക്കമുള്ള ഉപകരണങ്ങളും ഹോട്ടലിന്റെ മേൽക്കൂരയും ഫാനും കത്തിനശിച്ചു. ഏകദേശം രണ്ടുലക്ഷം രൂപയ്‌ക്കടുത്ത് നാശനഷ്‌ടം ഉണ്ടായതായി അഗ്‌നി രക്ഷാസേന ഉദ്യോഗസ്‌ഥർ പറഞ്ഞു. അടുത്തടുത്തായുള്ള ആറ് മുറിക്കട സമുച്ചയത്തിൽ മധ്യത്തിലെ മൂന്നു മുറികളിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.
വിറകടുപ്പിലെ തീ തലേന്ന് കൃത്യമായി അണയാത്തതിനാൽ ഇതിൽ നിന്ന് പാചകവാതക സിലിൻഡറിലേക്ക് തീ പടരുകയായിരുന്നു എന്നാണ് കരുതുന്നത്. അടുക്കളയിൽ മുഴുവനായി വാതകമുള്ള നാല് സിലിൻഡറുകളടക്കം ആറ് സിലിൻഡറുകളുണ്ടായിരുന്നു. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്.
മൂന്നെണ്ണം വികസിച്ച് പൊട്ടിത്തെറിക്കാറായ അവസ്‌ഥയിലായിരുന്നു. അഗ്‌നിരക്ഷാ ഉദ്യോഗസ്‌ഥരെത്തി വെള്ളം ചീറ്റി സിലിൻഡർ തണുപ്പിച്ച് പൊട്ടിത്തെറി ഒഴിവാക്കി. മറ്റ് കടമുറികളിലേക്ക് തീപടരുന്നതും ഒഴിവായി.
ഏകദേശം രണ്ടു മണിക്കൂറോളം എടുത്താണ് തീയണയ്‌ക്കാനായത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജോജി എൻ ജോയ്, മറ്റ് ഉദ്യോഗസ്‌ഥരായ ശ്രീജൻ, ഷിബു, ഷഫീർ, ജിജു, സുനിൽകുമാർ, വേലായുധൻ എന്നിവർ തീയണച്ചു.
Malabar News: കോവിഡ് വ്യാപനം; കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം