ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ ചെറുക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഓഫിസർ. കഴിഞ്ഞ ആഴ്‌ചകളിലാണ് ജനിതകമാറ്റം സംഭവിച്ച ഒമൈക്രോൺ വൈറസിനെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. പിന്നീട് മറ്റ് രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യയിലും കർണാടകയിലും രണ്ടുപേർക്ക് വീതം ഒമൈക്രോൺ വൈറസ് ബാധ സ്‌ഥിരീകരിച്ചിരുന്നു.
ഹിന്ദു ബിസിനസ് ലൈനിന് നൽകിയ അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താത്ത ഐസിഎംആർ ഉദ്യോഗസ്‌ഥൻ ഒമൈക്രോണിനെതിരെ മറ്റ് വാക്‌സിനുകളേക്കാൾ കോവാക്‌സിൻ ഫലപ്രദമായേക്കുമെന്ന് അഭിപ്രായപ്പെട്ടത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ കൊവാക്‌സിൻ ഗുണകരമായിരുന്നു. അതിനാൽ ഒമൈക്രോണിനെതിരെയും കോവാക്‌സിൻ പ്രവർത്തിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം മാത്രമേ വൈറസ് വകഭേദത്തിന്റെ കൂടുതൽ കാര്യങ്ങൾ വ്യക്‌തമാകൂ. സാമ്പിൾ ലഭിച്ചാലുടൻ വാക്‌സിനുകളുടെ കഴിവ് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ടെസ്‌റ്റ് ചെയ്യും. വുഹാനിൽ കണ്ടെത്തിയ യഥാർഥ കൊറോണ വാക്‌സിന് എതിരെയുള്ള വാക്‌സിനാണ് വികസിപ്പിച്ചിട്ടുള്ളത് എന്നും അതിനാൽ വ്യതിയാനം സംഭവിക്കുന്ന എല്ലാ വൈറസിനെയും ചെറുക്കാനാകുമെന്നും കോവാക്‌സിൻ നിർമിച്ച കമ്പനി വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: സുധാ ഭരദ്വാജിന്റെ ജാമ്യം; സുപ്രീം കോടതിയെ സമീപിച്ച് എൻഐഎ