കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തൊഴിൽ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. പലയിടത്തും നിർമാണ പ്രവർത്തികൾ നിലച്ചു. വ്യാപാര- വാണിജ്യ സ്‌ഥാപനങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും തൊഴിൽ ശാലകളുടെയും പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കടുപ്പിച്ചതും തൊഴിൽ മേഖലക്ക് തിരിച്ചടിയായി.
ടൂറിസം മേഖല നിശ്‌ചലമായതോടെ ആയിരക്കണക്കിന് ആളുകളാണ് തൊഴിൽ രഹിതരായത്. കുട്ടനാട്- അപ്പർ കുട്ടനാട് മേഖലയിൽ ഹൗസ് ബോട്ടുകളും റിസോർട്ടുകളും പ്രവർത്തനം അവസാനിപ്പിച്ചു. കുമരകത്ത് ഹൗസ് ബോട്ടുകളും ശിക്കാരി ബോട്ടുകളും സാധാരണ വള്ളങ്ങളും പൂർണമായും സർവീസ് നിർത്തി. ആഭ്യന്തര ടൂറിസ്‌റ്റുകളുടെ വരവും നിലച്ചു.
നൂറുകണക്കിന് ബുക്കിങ് റദ്ദായതോടെ ലക്ഷങ്ങളുടെ നഷ്‌ടമാണ് ടൂറിസം മേഖലക്ക് നേരിടേണ്ടി വന്നത്. റിസോർട്ടുകളുടെ ബുക്കിങ്ങും കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട്. വിമാന സർവീസുകൾ നിലച്ചതും പ്രതിസന്ധി വർധിപ്പിക്കുകയാണ് ചെയ്‌തത്.
കെട്ടിടനിർമാണം ഭാഗികമായതോടെ അന്തർ സംസ്‌ഥാന തൊഴിലാളികളടക്കം ആയിരങ്ങൾ വലയുകയാണ്. പലരും മടങ്ങിപ്പോകാനുള്ള തയാറെടുപ്പിലാണ്. നഗരമേഖലയിലാണ് പ്രതിസന്ധിയേറെ. നിയന്ത്രണം വീണ്ടും കർശനമാക്കുമെന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്. തമിഴ്‌നാട്- കർണാടക അതിർത്തികളിൽ പരിശോധനയും യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയത് തൊഴിലാളികളെ വെട്ടിലാക്കിയിട്ടുണ്ട്. തമിഴ്‌നാട് അതിർത്തി ദിവങ്ങളായി അടച്ചിട്ടിരിക്കുന്നത് മൂലം തോട്ടം മേഖലയും ബുദ്ധിമുട്ടിലാണ്.
കോവിഡ് സാഹചര്യം ശക്‌തമാകുന്നതോടെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കവും പ്രതിസന്ധിയിലാകും. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറിയാണ് കൂടുതലും കേരളത്തിലെത്തുന്നത്. അതിർത്തി അടച്ചതോടെ വരും ദിവസങ്ങളിൽ ഗതാഗതവും ഭാഗികമായേക്കാമെന്ന സൂചനയും കച്ചവടക്കാർ നൽകുന്നുണ്ട്.
Also Read: കോവിഡ് വാക്‌സിനേഷന്‍; വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍