ഡെൽഹി: ഓക്‌സിജനും സൗജന്യ വാക്‌സിനും ഉറപ്പുവരത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കത്ത്. കോവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് കത്തിൽ യെച്ചൂരി ഓർമിപ്പിക്കുന്നു.
‘വളരെ വേദനയിലും സങ്കടത്തിലും ഞാൻ നിങ്ങൾക്ക് എഴുതുന്നു’ എന്ന് വൈകാരികമായി തുടങ്ങുന്ന കത്തിൽ, രാജ്യത്തെ ആവശ്യമുള്ള എല്ലാ ആശുപത്രികളിലേക്കും ഓക്‌സിജൻ എത്തിക്കാൻ എന്തു വിലകൊടുത്തും നടപടികൾ സ്വീകരിക്കൂ എന്ന് പറയുന്നു.
ഓക്‌സിജൻ, വാക്‌സിൻ വിതരണത്തിന് പ്രാമുഖ്യം നൽകാൻ അങ്ങയോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്. ആഗോള വാക്‌സിനേഷൻ പരിപാടിയുടെ ഭാഗമായി എല്ലാ സംസ്‌ഥാനങ്ങൾക്കും സൗജന്യ വാക്‌സിൻ നൽകുക. ഇത്തരത്തിൽ മരണങ്ങൾ തടയാൻ കഴിയുന്നതെല്ലാം ചെയ്യാനും യെച്ചൂരി കത്തിൽ ആവശ്യപ്പെടുന്നു.
സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകുമെന്നത് അറിയാം. എന്നാൽ വാക്‌സിനേഷനായി ബജറ്റിൽ മാറ്റിവച്ച 35000 കോടി അനുവദിക്കുക. ഡെൽഹിയിൽ പണിയുന്ന പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണം അടക്കമുള്ള അധിക ബാധ്യത വരുന്ന പ്രവൃത്തികൾ നിർത്തി വെച്ച് കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പിഎം കെയർ ഫണ്ട് സുതാര്യമായി വാക്‌സിനേഷനും ഓക്‌സിജൻ വിതരണത്തിനും ഉപയോഗിക്കണം.
ഇന്ത്യയിലെ ജനങ്ങൾക്ക് ഓക്‌സിജനും വാക്‌സിനും നൽകി മരണങ്ങൾ തടയാൻ കഴിയുന്നില്ലെങ്കിൽ താങ്കളുടെ സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ല. ആരോഗ്യപരവും മാനുഷികവുമായി ഈ ദുരന്തത്തെ നേരിടാനും തടയാനും സാധിക്കുന്നതാണ്. ഈ പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റാൻ സാധിക്കുന്നില്ലെങ്കിൽ സർക്കാരിനെ പിരിച്ചുവിടണമെന്നും യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.
Kerala News: വൈഗ കൊലക്കേസ്; ഗോവയിൽ എത്തിച്ചുള്ള സനു മോഹന്റെ തെളിവടുപ്പ് പൂർത്തിയാക്കി