ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്കയാകുന്നതിനിടെ ഡെൽഹിയിലും മഹാരാഷ്‌ട്രയിലും രോഗവ്യാപന ഭീതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3194 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ ഡെൽഹിയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമായി ഉയർന്നു. കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 1621 ആയി. കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 3000 ആകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുന്നറിയിപ്പ് നൽകിയിരുന്നു. കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ കിടക്കകള്‍ ഒഴിവുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 6,360 പേരാണ് ഡെൽഹിയിൽ ചികിൽസയിലുള്ളത്. സർക്കാർ കണക്കുപ്രകാരം ആശുപത്രികളിലെ 9024 കിടക്കകളിൽ 8717 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. കോവിഡ് കെയർ സെന്ററുകളിൽ 3996 കിടക്കകൾ ഒഴിവുണ്ട്. 4759 രോഗികൾ ഹോം ഐസൊലേഷനിലാണ്. നാലു പേരാണ് ഗുരുതരാവസ്‌ഥയിൽ ചികിൽസയിലുള്ളത്. ഓക്‌സിജൻ സഹായം ആവശ്യമുള്ള 94 പേരുണ്ട്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 11,877 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. നിലവിൽ മഹാരാഷ്‌ട്രയിൽ 42,024 പേരാണ് രോഗം ബാധിച്ച് ചികിൽസയിലുള്ളത്. ഇതിൽ 29,819 പേർ മുംബൈയിലാണ്. പുതിയതായി 50 ഒമൈക്രോൺ കേസുകളും സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ചു. ഇതിൽ കൂടുതലും പൂനെയിലാണ്.
Also Read: സ്‌ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന ബിൽ; പരിശോധനാ സമിതിയിൽ ഒരു വനിത മാത്രം