കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് വ്യാപന നിരക്ക് കുറഞ്ഞു തുടങ്ങിയെന്ന് വ്യവസായ മന്ത്രി പി രാജീവ്. ട്രിപ്പിൾ ലോക്ക്‌ഡൗൺ ജില്ലയിൽ ഫലം കണ്ടുവെന്നാണ് നിഗമനം. നിലവിൽ എറണാകുളത്തെ ഒരു പഞ്ചായത്തിൽ മാത്രമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെ റിപ്പോർട് ചെയ്‌തിരിക്കുന്നത്. നേരത്തെ 19 പഞ്ചായത്തുകളിൽ ഇത്രയും ഉയർന്ന ടിപിആർ രേഖപ്പെടുത്തിയിരുന്നു എന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിൽ 25 ശതമാനത്തിന് മുകളിൽ ടിപിആർ ഉള്ള എല്ലാ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. നിലവിൽ കടുങ്ങല്ലൂർ പഞ്ചായത്തിൽ മാത്രമാണ് ടിപിആർ അൻപത് ശതമാനത്തിന് മുകളിലുള്ളത്.
എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് മെയ് 16 മുതൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ ട്രിപ്പിൾ ലോക്ക്‌ഡൗൺ നേരത്തെ പിൻവലിച്ചിരുന്നു. സംസ്‌ഥാന വ്യാപകമായ ലോക്ക്‌ഡൗൺ മെയ് 30 വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read: കേരളത്തിൽ മാത്രമല്ല ഒഡീഷയിലുമുണ്ട് കോവിഡ് ‘കടക്കാത്ത’ ഒരു ഗ്രാമം