കൊച്ചി: വീടുകളില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ ചെലവ് സ്വയം വഹിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കുന്ന കോവിഡ് ചികിത്സ വീട്ടിലെത്തുമ്പോള്‍ മരുന്നുകളും മേല്‍നോട്ടവും മാത്രമേ ആരോഗ്യവകുപ്പില്‍ നിന്ന് ലഭിക്കുകയുള്ളൂ. ബാക്കി ഭൂരിഭാഗം ചിലവുകളും രോഗി തന്നെ വഹിക്കണം.
കോവിഡ് വാര്‍ഡില്‍ ഒരു രോഗിക്ക് സര്‍ക്കാരിന്റെ പ്രതിദിന ചെലവ് 25,000 രൂപയോളമാണ്. ഐസിയുവില്‍ ഇത് ഇരട്ടിയാകും. ചികിത്സാകേന്ദ്രങ്ങള്‍ 70 ശതമാനവും രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യമുണ്ടായാല്‍ ഗുരുതര ലക്ഷണം ഇല്ലാത്തവര്‍ വീടുകളില്‍ വിശ്രമിക്കേണ്ടി വരും.
- പള്‍സ് ഓക്‌സിമീറ്റര്‍, ഡിസ് ഇന്‍ഫെക്ടിങ് ടാബ്‌ലറ്റുകള്‍, സാനിറ്റൈസറുകള്‍, ഫെയ്‌സ് ഷീല്‍ഡുകള്‍,പി.പി.ഇ. കിറ്റുകള്‍, മൂന്ന് ലെയര്‍ മാസ്‌ക്.
- വീടുകളില്‍ രോഗിയെ പരിചരിക്കാന്‍ നില്‍ക്കുന്നയാള്‍ പി.പി.ഇ. കിറ്റ് ധരിക്കണമെന്ന് നിര്‍ബന്ധമില്ല സാഹചര്യമനുസരിച്ച് തീരുമാനിക്കാം.
- അണുനശീകരണം ചെയ്യാനുള്ള ക്‌ളീനിങ് കെമിക്കലുകള്‍. മാലിന്യം നശിപ്പിക്കാനുള്ള ബയോ പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍.
- ടെലിഫോണ്‍ വഴി ബന്ധപ്പെടാനുള്ള സൗകര്യം.
- പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്റെ അളവ് റിപ്പോര്‍ട്ട് ചെയ്യണം 1000-2000 രൂപ വരെയാണ് ഇതിന്റെ ചെലവ്.
- പ്രത്യേക മുറിയും ശുചിമുറിയും.
- അവസ്ഥ മോശമായാല്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള വാഹനസൗകര്യം.
എന്നിവയാണ് വീടുകളിലെ കോവിഡ് ചികിത്സക്ക് വേണ്ട അടിസ്ഥാന കാര്യങ്ങള്‍. അതത് പ്രദേശത്ത് അധികാര പരിധിയുള്ള ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ഓഫീസറുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥനായിരിക്കും രോഗബാധിതര്‍ക്ക് വീടുകളില്‍ ചികിത്സ സ്വീകരിക്കാന്‍ കഴിയുമോ എന്ന് തീരുമാനിക്കുന്നത്. മറ്റേതെങ്കിലും ഗുരുതര രോഗബാധയുള്ളവര്‍ക്ക് വീട്ടിലെ ചികിത്സ അനുവദിക്കില്ല. ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, 12 വയസിന് താഴെയുള്ള കുട്ടികള്‍, 60 വയസിന് മുകളില്‍ പ്രായമായവര്‍ എന്നിവരെ വീടുകളിലെ ചികിത്സയില്‍ നിന്ന് ഒഴിവാക്കും.