കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. ജില്ലയിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നേതാക്കൾക്കെതിരെ എടുത്ത കടുത്ത നടപടികൾ അടക്കമുള്ള വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
കളമശ്ശേരിയാണ് ജില്ലാ സമ്മേളനത്തിന്റെ വേദി. സമ്മേളനത്തിന്റെ വരവറിയിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും കട്ടൗട്ടുകളും കൊടി തോരണങ്ങളും നിറഞ്ഞു. ദീപശിഖാ ജാഥ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിആർ മുരളീധരനാണ് ജാഥാ ക്യാപ്‌റ്റൻ. 16ന് നടക്കുന്ന സമാപന സമ്മേളനവും മുഖ്യമന്ത്രിയാണ് ഉൽഘാടനം ചെയ്യുക.
പെരുമ്പാവൂർ, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെ എടുത്ത നടപടികൾ ചർച്ചയാകും. മുൻപ് സമ്മേളന നടത്തിപ്പിന് ചുക്കാൻ പിടിച്ച പലരും ഇത്തവണ ഉണ്ടായിരിക്കില്ല. നടപടിയെ തുടർന്ന് ജില്ലാ കമ്മിറ്റിയിൽ നിന്ന് അഞ്ചിലേറെ പേരെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പുതുമുഖങ്ങൾ ഇടംപിടിച്ചേക്കും.
വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദ്ദേശമുള്ളതിനാൽ പുഷ്‌പദാസ് ജില്ലാ സെക്രട്ടറിയേറ്റിൽ വന്നേക്കും. കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദും ജില്ലാ കമ്മിറ്റിയിൽ ഇടംപിടിക്കാനാണ് സാധ്യത. നിലവിൽ ജില്ലാ കമ്മിറ്റി അംഗമായ പിഎൻ ബാലകൃഷ്‌ണൻ ജില്ലാ സെക്രട്ടറിയേറ്റിലെ എത്തിയേക്കും.
Also Read: മോഫിയയുടെ ആത്‍മഹത്യ; നീതി തേടി കുടുംബം കോടതിയിലേക്ക്