കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചതോടെ ലൈസന്‍സിന് കാത്തിരിക്കുന്നത് ആറുലക്ഷമാളുകള്‍. അഞ്ചു മാസത്തില്‍ കൂടുതലായി ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മാര്‍ച്ചിനു മുന്‍പെടുത്ത ലേണേഴ്സ് ലൈസന്‍സുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ഇതുകഴിഞ്ഞാല്‍ 150 രൂപ ഫീസടച്ച് ലേണേഴ്സ് പുതുക്കേണ്ടിവരും.
ജൂലായ് 29ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ അണ്‍ലോക്ക് മൂന്ന് ഉത്തരവില്‍ പരിശീലനകേന്ദ്രങ്ങളെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നു. തമിഴ്നാട് ഉള്‍പ്പെടെ മറ്റു ചില സംസ്ഥാനങ്ങളില്‍ ഡ്രൈവിങ് പഠനവും ടെസ്റ്റും പുനരാരംഭിച്ചു. എന്നാല്‍ കേരളത്തില്‍ അനുമതി നല്‍കിയിട്ടില്ല.
ഡ്രൈവിങ് പഠനം മുടങ്ങിയതോടെ സംസ്ഥാനത്തൊട്ടാകെ ഇരുപത്തി അയ്യായിരത്തിലധികം പരിശീലന വാഹനങ്ങള്‍ നശിക്കുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയോടെ അധികം ക്ലച്ചും ബ്രേക്കും ഘടിപ്പിച്ച വാഹനങ്ങള്‍ വില്‍ക്കുവാനും കഴിയില്ല. സംസ്ഥാനത്ത് നാലായിരത്തിയഞ്ഞൂറോളം ഡ്രൈവിങ് സ്‌കൂളുകളുണ്ട്. ഡ്രൈവിങ് പരിശീലനം പുനരാരംഭിക്കുമ്പോള്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് വലിയ തുക വേണ്ടിവരും.
സംസ്ഥാനത്ത് ഒരുദിവസം നടന്നിരുന്നത് നാലായിരത്തി അഞ്ഞൂറോളം ഡ്രൈവിങ് ടെസ്റ്റ്കളായിരുന്നു. ഇപ്പോള്‍ ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈനില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസംമാത്രം 2,90,644 പേരാണ് ഓണ്‍ലൈനിലൂടെ ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിച്ചത്. നിലവില്‍ ലേണേഴ്‌സുള്ള ലക്ഷക്കണക്കിനാളുകളുടെയും ഇപ്പോള്‍ ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈനില്‍ ചെയ്തുകൊണ്ടിരിക്കുന്നവരുടെയും കൂടി ഡ്രൈവിങ് ടെസ്റ്റുകള്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം പൂര്‍ത്തിയാക്കുക എന്നത് മോട്ടോര്‍വാഹനവകുപ്പിന് വലിയൊരു ആശങ്കയായി മുന്നില്‍ നില്‍ക്കുകയാണ്.
ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കാന്‍ കേരളത്തില്‍ മാത്രമാണ് ഇപ്പോള്‍ അനുമതി ഇല്ലാത്തത്. ലേണേഴ്‌സ് ഫീസിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനുള്ള ഫീസ് കൂടിയാണ് സര്‍ക്കാര്‍ വാങ്ങുന്നത്. എന്നാല്‍ ടെസ്റ്റ് നടത്തുന്നില്ല. വാഹനങ്ങളുടെ ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവയൊന്നും അടയ്ക്കാന്‍ ഈ മേഖലയിലെ ജീവനകാര്‍ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. കോട്ടയത്ത് നടന്ന ഡ്രൈവിങ് സ്‌കൂള്‍ ഉടമയുടെ ആത്മഹത്യ ഈ മേഖലയിലെ പ്രതിസന്ധിയുടെ ആഴം മനസിലാക്കി തരുന്ന സംഭവമാണ്. ഈ മേഖലയിലെ പ്രതിസന്ധികള്‍ അറിയിച്ചുകൊണ്ടു മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ് ജീവനക്കാര്‍.