തിരുവനന്തപുരം: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെയും അസിസ്‌റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഡീനിന്റെ ഭാഗത്ത് വീഴ്‌ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്‌റ്റലിൽ ഉണ്ടാകേണ്ടതായിരുവെന്നും മന്ത്രി പ്രതികരിച്ചു.
ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ ഡീനിന്റെ ചുമതല നിർവഹിക്കുകയാണ് വേണ്ടത്. അത് ചെയ്‌തിട്ടില്ല. സിദ്ധാർഥന്റെ മരണത്തിലേക്ക് നയിച്ച മർദ്ദനമുറയുടെ പശ്‌ചാത്തലത്തിൽ ഹോസ്‌റ്റലിൽ സിസിടിവി ക്യാമറാ നിരീക്ഷണം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല അധികൃതരുടെ അനാസ്‌ഥ തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സിദ്ധാർഥ് മരിച്ച ദിവസം ഉച്ചമുതൽ വിസി ഡോ. എംആർ ശശീന്ദ്രനാഥ് ക്യാമ്പസിൽ ഉണ്ടായിരുന്നതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാൻ വിസി തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മാനേജ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ നടത്തുകയായിരുന്നു വിസിയെന്നും, അഭിമുഖം കഴിഞ്ഞു 21നാണ് അദ്ദേഹം ക്യാമ്പസിൽ നിന്ന് പോയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിൽ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും വിസി വിസി സ്വീകരിച്ചിട്ടില്ല. മാത്രമല്ല, സിദ്ധാർഥന്റെ മൃതദേഹം പോലീസ് എത്തുന്നതിന് മുൻപ് തന്നെ അഴിച്ചതായും റിപ്പോർട് ഉണ്ട്.
Most Read| മൂന്നാം തീയതിയായിട്ടും ഇല്ല; സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണം?