തിരുവനന്തപുരം: മാർച്ച് മൂന്നാം തീയതിയായിട്ടും സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. ചെറിയൊരു വിഭാഗം ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. ഭൂരിപക്ഷം വരുന്ന ജീവനക്കാർക്കും ശമ്പളം നൽകുന്നത് ട്രഷറി സേവിങ്സ് അക്കൗണ്ട് വഴിയാണ്. ഈ അക്കൗണ്ട് സർക്കാർ മരവിപ്പിച്ചതാണ് നിലവിലെ ശമ്പള പ്രതിസന്ധിക്ക് കാരണം. നാളെ ശമ്പള വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
നാളെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം. ഇടിഎസ്ബി (എംപ്ളോയീ ട്രഷറി സേവിങ്സ് ബാങ്ക്) അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് ശമ്പള വിതരണത്തിൽ പ്രതിസന്ധിയായത്. ഓൺലൈൻ ഇടപെടലും നടക്കുന്നില്ല.
അതേസമയം, ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നുണ്ട്. പണമെത്തിക്കാൻ പൊതുമേഖലാ സ്‌ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശവും നൽകിയിട്ടുണ്ട്. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അടക്കമുള്ളവർക്ക് ശമ്പളം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴിയാണ് ഇവർക്ക് ശമ്പളം എത്തുന്നത്.
ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ചു ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ കാടുകാര്യസ്‌ഥതയാണ് ശമ്പളം വൈകാൻ കാരണമെന്നാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നത്. 97000 ത്തോളം പേർക്കാണ് ആദ്യ ദിനം ശമ്പളം കിട്ടേണ്ടിയിരുന്നത്. അതേസമയം, സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തലത്തിൽ ആലോചനയുണ്ട്. പ്രതിദിനം പിൻവലിക്കുന്ന തുകക്ക് പരിധി ഏർപ്പെടുത്താനാണ് സാധ്യത.
നാളെ അക്കൗണ്ടിൽ പണം എത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്. വൈദ്യുതി മേഖലയിലെ പരിഷ്‌ക്കാരങ്ങൾക്ക് കിട്ടേണ്ട 4600 കോടി രൂപ കിട്ടിയാലേ പിടിച്ചു നിൽക്കാനാകൂവെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്‌ഥതല ചർച്ചക്കും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.
ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത്. ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പള അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചു. അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടുണ്ടെന്ന് കാണിച്ചെങ്കിലും ഈ തുക ബാങ്കിലേക്ക് കൈമാറാനോ പണമായി പിൻവലിക്കാനോ കഴിഞ്ഞില്ല. മുൻപും ട്രഷറി പ്രതിസന്ധിയിലായി ബില്ലുകൾ പാസാക്കുന്നത് നിർത്തിവെച്ചിട്ടുണ്ടെങ്കിലും അതൊന്നും ശമ്പള ദിവസമായിരുന്നില്ല.
Most Read| അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്