ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മഴക്കെടുതിയിലും മിന്നല്‍ പ്രളയത്തിലും ജീവന്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം 46 ആയി ഉയര്‍ന്നു. ഇവരിൽ 26 പേര്‍ നൈനിറ്റാള്‍ സ്വദേശികളാണ്. 11 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോര്‍ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ദേശീയ ദുരന്ത നിവാരണസേനയും സൈന്യവും ഊര്‍ജിതപ്പെടുത്തി. കരസേനയുടെ മൂന്ന് ഹെലികോപ്‌റ്ററുകളും തിരച്ചിലിന് ഉപയോഗിക്കും.
മേഘവിസ്‌ഫോടനവും ഉരുള്‍പൊട്ടലുമാണ് ഉത്തരാഖണ്ഡില്‍ വലിയ ആള്‍നാശത്തിന് ഇടയാക്കിയത്. സംസ്‌ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളത്തിനടിയിലായ നൈനിറ്റാളിന് പുറംലോകവുമായി ബന്ധമില്ല. മുന്നോട്ടുള്ള ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലടക്കം മഴ കൂടുതൽ ശക്‌തമാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ട്, ചത്തീസ്ഗഡ്, ബംഗാൾ സംസ്‌ഥാനങ്ങളിലും മഴ തുടരുകയാണ്. കനത്തമഴയിൽ നൈനിറ്റാൾ തടാകം കര കവിഞ്ഞതോടെ രാംഗഡ് പ്രദേശം പൂർണമായും വെള്ളത്തിലായി. 200ഓളം സഞ്ചാരികൾ പ്രദേശത്ത് കുടുങ്ങി. പ്രദേശത്തേക്കുള്ള മൂന്ന് റോഡുകളും മണ്ണിടിച്ചിലിൽ തകർന്നു. കലാദുംഗി, ഹൽധ്വനി, ബവാലി എന്നിവിടങ്ങളിലേക്കുള്ള പാതകളും തകർന്നു. ഗൗള നദിക്ക് കുറുകെയുണ്ടായിരുന്ന റെയിൽവെ ട്രാക്കും തകർന്നു.
ഉത്തരാഖണ്ഡിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി 4 ലക്ഷം രൂപ വീതം സഹായ ധനം പ്രഖ്യാപിച്ചു. വീട് നഷ്‌ടപ്പെട്ടവർക്ക് 1.09 ലക്ഷം രൂപ വീതവും നൽകും.
Read also: കർഷക സമരം തകർക്കാൻ പത്തുലക്ഷം രൂപ വാഗ്‌ദാനം; കേന്ദ്രത്തിനെതിരെ നിഹാംഗ്