കണ്ണൂർ : ജില്ലയിലെ ആറളം പഞ്ചായത്തിൽ കോവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനി വ്യാപനവും രൂക്ഷമാകുന്നു. 80 പേരിലാണ് നിലവിൽ ഇവിടെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. പഞ്ചായത്തിലെ കുണ്ടുമാങ്ങോട്, ചതിരൂർ, വിയറ്റ്നാം, ആറളം ഫാം വാർഡുകളിലാണ് ഡെങ്കിപ്പനി വ്യാപനം രൂക്ഷം. കോവിഡ് രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 4 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത് പഞ്ചായത്തിൽ ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.
ഡെങ്കിപ്പനി വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആറളം പഞ്ചായത്തിനെ ഹോട്സ്‌പോട്ടായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. കൂടാതെ രോഗവ്യാപനം കുറക്കുന്നതിനായുള്ള പ്രതിരോധ നടപടികൾ നിലവിൽ ശക്‌തമാക്കുകയാണ്. ജില്ലയിൽ ആറളം മേഖലയിൽ തന്നെയായിരുന്നു കോവിഡ് വ്യാപനവും രൂക്ഷമായി തുടർന്നിരുന്നത്. ഇവിടുത്തെ ഫാം പുനരധിവാസ മേഖലയിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 74 ശതമാനമായി ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഇവിടെ ഡെങ്കിപ്പനി രൂക്ഷമാകുന്നത്.
നിലവിൽ ആറളം മേഖലയിൽ കോവിഡ് വ്യാപനം കുറക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഡെങ്കിപ്പനി വ്യാപനം തുടരുന്നതിനാൽ ആളുകൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ ജൂൺ 5, 6 തീയതികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50ഓളം സന്നദ്ധ സേവകരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ബജറ്റ് രാഷ്‌ട്രീയ പ്രസംഗമായി; കണക്കുകളിൽ അവ്യക്‌തതയെന്നും പ്രതിപക്ഷ നേതാവ്