കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി സമഗ്ര പദ്ധതിയുമായി സർക്കാർ. മാനസികാരോഗ്യ കേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. കേന്ദ്രത്തിൽ നിരന്തരം സുരക്ഷാ വീഴ്‌ച റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു.
നിലവിലുള്ള ഒഴിവുകളിലേക്ക് ഒരു മാസത്തിനകം നിയമനം നടത്താൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. വാച്ച്മാൻമാരുടെ തസ്‌തിക 24 ആയി ഉയർത്തും. ഇതിന് 20 അധിക തസ്‌തികകൾ സൃഷ്‌ടിക്കും. കുക്കിന്റെ തസ്‌തിക നിലനിർത്തും. കുക്കിന്റെ എട്ട് തസ്‌തികകളിൽ ഒഴിവുള്ളവയിൽ നിയമനം നടത്തും. ആക്രമ സ്വഭാവമുള്ള അന്തേവാസികളെ പരിചരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും വൈദഗ്ധ്യവും ഉള്ളവരെ നിയമിക്കും.
ആശുപത്രി കോമ്പൗണ്ടിനുള്ളിൽ ചുറ്റി സഞ്ചരിച്ച് നിരീക്ഷണം നടത്താൻ ഒരേസമയം രണ്ട് ഫെയിങ് സെൻട്രികളെ വീതം നിയമിക്കും. സിസിടിവി നിരീക്ഷിക്കുന്നതിന് പ്രത്യേകമായി ജീവനക്കാരെ നിയമിക്കും. ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഉയരം 8 അടി ആയെങ്കിലും ഉയർത്തി വൈ ആകൃതിയിലുള്ള ബാർബിഡ് വയർ ഫെൻസിങ് സ്‌ഥാപിക്കും. സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ തസ്‌തികകളിൽ മാനസിക രോഗികളെ ചികിൽസിക്കുന്നതിന് പ്രത്യേക പരിജ്‌ഞാനമുള്ള ഡോക്‌ടർമാരെ തന്നെ നിയമിക്കും.
ആശുപത്രി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 400 കോടി രൂപയുടെ മാസ്‌റ്റർ പ്ളാനും 100 കോടി രൂപയുടെ ഡിപിആറും അംഗീകരിക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്. ഡിപിആർ അംഗീകരിക്കാൻ ആവശ്യമായ സാങ്കേതിക കാര്യങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ കിറ്റ്‌കോയ്‌ക്ക് നിർദ്ദേശം നൽകും. രോഗം പൂർണമായി ഭേദമായ വനിതകളെ പുനരധിവസിപ്പിക്കുന്നതിന് സാമൂഹികക്ഷേമ വകുപ്പ് പ്രത്യേകം മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അടിയന്തിരമായി ജീവനക്കാരെ നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എട്ട് ജീവനക്കാരെ ഉടൻ നിയമിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. പകലും രാത്രിയും സുരക്ഷാ ജീവനക്കാർ വേണമെന്നും കോടതി അറിയിച്ചിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകവും പിന്നാലെ അന്തേവാസികൾ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിലുമാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്. യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, അഹമ്മദ് ദേവർ കോവിൽ, വിപി ജോയ്, ജില്ലാ കളക്‌ടർ തുടങ്ങിയവർ പങ്കെടുത്തു.
Most Read: ‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; പ്രതികളെ റിമാൻഡ് ചെയ്‌തു