ന്യൂഡെൽഹി: വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പൗരത്വ നിയമം സംബന്ധിച്ച ചര്‍ച്ചയും സജീവമാകുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് സമാനമായി പൗരത്വ ഭേദഗതി നിയമവും (സിഎഎ) പിന്‍വലിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ബിഎസ്‌പി ആവശ്യപ്പെട്ടു. ബിഎസ്‍പി എംപി ഡാനിഷ് അലി ട്വിറ്ററില്‍ പങ്കുവച്ച പോസ്‌റ്റിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. കർഷകരുടെ പോരാട്ട വീര്യവും ഇച്ഛാശക്‌തിയും അഭിനന്ദനീയമാണ്. ശക്‌തമായ സര്‍ക്കാര്‍ സംവിധാനത്തോടും അവരുടെ കോര്‍പ്പറേറ്റ് സുഹൃത്തുകളോടുമായിരുന്നു കര്‍ഷകര്‍ ചെറുത്ത് നിന്നത്; അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട ഡാനിഷ് അലി, ഇക്കാര്യത്തില്‍ കാലതാമസം അരുതെന്നും പറഞ്ഞു.
2019 ഡിസംബര്‍ 4നാണ് ‘പൗരത്വ (ഭേദഗതി) ബില്‍ 2019‘ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. 2019 ഡിസംബര്‍ 10ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബര്‍ 11ന് രാജ്യസഭയും ബില്‍ പാസാക്കി. ബില്ലിന് 2019 ഡിസംബര്‍ 12 ന് രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതോടെ 2020 ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റ് സിഎഎ പാസാക്കിയതിന് പിന്നാലെ രാജ്യം വലിയ പ്രക്ഷോഭങ്ങൾക്കാണ് സാക്ഷിയായത്. കലാലയങ്ങൾ ഉൾപ്പടെ സമര കേന്ദ്രങ്ങളായി.
പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈനര്‍ ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്‌ത്യാനികൾ എന്നിവരുള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് സിഎഎ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികയില്‍ നിന്നും മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.
Most Read: അജയ് മിശ്രയെ പുറത്താക്കണം; കർഷകരെ പിന്തുണച്ച് പ്രധാനമന്ത്രിക്ക് പ്രിയങ്കയുടെ കത്ത്