ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലാതെ കർഷകർ. 18ആം ദിവസം പിന്നിടുമ്പോൾ പ്രതിഷേധം രാജ്യ വ്യാപകമാവുകയാണ്.ഇന്ന് സിംഘുവിലെ സമരഭൂമിയിൽ കർഷക നേതാക്കൾ 9 മണിക്കൂർ നിരാഹാരം അനുഷ്‌ഠിക്കും. ഇതിന് പിന്തുണയായി സംസ്‌ഥാന-ജില്ലാ ഭരണസിരാ കേന്ദ്രങ്ങൾ കർഷക സംഘടനകൾ ഉപരോധിക്കും. കർഷകർക്കൊപ്പം നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബർ 14 മുതൽ സമരം മറ്റൊരു തലത്തിലേക്ക് മാറുകയാണെന്ന് സിംഘു അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കർഷക നേതാക്കൾ അറിയിച്ചിരുന്നു. രാവിലെ 8 മണി മുതലാണ് നിരാഹാര സമരം ആരംഭിക്കുക. സിംഘു, ഗാസിപൂർ, ഹരിയാന, രാജസ്‌ഥാൻ അതിർത്തികൾ ഉൾപ്പടെ ഉപരോധിച്ചുള്ള സമരം തുടരുകയാണ്. നിരാഹാരത്തിലേക്ക് നീങ്ങി കർഷകർ നിലപാട് കടുപ്പിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കേന്ദ്ര സർക്കാർ പ്രതിസന്ധിയിലാണ്.
കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് പഞ്ചാബ് ജയിൽ ഡിഐജി ലഖ്‌വീന്ദർ സിങ് ജാഖർ രാജിവെച്ചു. രാജസ്‌ഥാനിലെ അൽവർ ജില്ലയിൽ നിന്നുള്ള കർഷകരുടെ മാർച്ച് തടഞ്ഞതോടെ ജയ്‌പൂർ ദേശീയപാത കർഷകർ ഉപരോധിച്ചു. ഡെൽഹിയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുകയാണെങ്കിൽ ഉപരോധം അവസാനിപ്പിക്കാം എന്നാണ് കർഷകർ അറിയിച്ചത്. പിന്നീട്, ചർച്ചയെ തുടർന്ന് ഇവിടെ ഭാഗികമായി ഗതാഗതം അനുവദിച്ചു.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കേന്ദ്രം ക്ഷണിച്ചെങ്കിലും നിയമം പിൻവലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. പ്രതിസന്ധി തുടരവെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി തിരക്കിട്ട ചർച്ച നടത്തി. സമരം രണ്ടു ദിവസത്തിൽ തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്‌തമാക്കിയെങ്കിലും പ്രശ്‌ന പരിഹാരം നീളുകയാണ്.
Also Read: പുണ്യം പൂങ്കാവനം; അഭിമാനമായി പത്താം വർഷത്തിലേക്ക്