പത്തനംതിട്ട: ജില്ലയിലെ നിരണത്ത് പകർച്ചവ്യാധിയെ തുടർന്ന് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇതുവരെ 20,000ത്തിലധികം താറാവുകളാണ് പ്രദേശത്ത് ചത്തത്. വൈറസ് രോഗബാധയെ തുടർന്ന് ഉണ്ടായ ഹൃദയാഘാതമാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും, തങ്കച്ചന്റെയും താറാവുകളാണ് കൂട്ടത്തോടെ ചത്തത്. ഷൈജുവിന്റെ 6000 താറാവുകളിൽ 4000 എണ്ണവും, തങ്കച്ചന്റെ 7000 താറാവുകളിൽ 3000വും കഴിഞ്ഞ നാലു ദിവസത്തിനിടയിൽ ചത്തൊടുങ്ങി. തുടർന്ന് തങ്കച്ചന്റെ ബാക്കി വന്ന 4000ത്തോളം താറാവുകളെ ഇന്ന് രാവിലെയോടെ രോഗബാധയില്ലാത്ത തലവടിയിലേക്ക് മാറ്റി.
താറാവുകൾ ചത്തൊടുങ്ങാൻ തുടങ്ങിയതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥരെത്തി പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കർഷകർ വ്യക്‌തമാക്കി. താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തങ്ങളെ വൻ കടക്കെണിയിലാക്കുമെന്ന ആശങ്കയാണ് കർഷകർക്ക്. കൂടാതെ പ്രദേശത്ത് വൈറസ് ബാധ പടരുന്നതും വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.
Read also: 750 കെഎസ്ആർടിസി ജീവനക്കാർ വിരമിക്കുന്നു; സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ