ന്യൂഡെൽഹി: രാജ്യം കടുത്ത കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ പ്രതീക്ഷ നൽകുന്നു. കോവിഡിന്റെ ഇന്ത്യൻ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617നെ കൊവാക്‌സിൻ നിർവീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്‌ടാവ് ആന്റണി ഫൗചി പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും അതിനുള്ള മറുമരുന്ന് വാക്‌സിനേഷന്‍ തന്നെയാണെന്നും ഫൗചി പറയുന്നു.
കൊറോണ വൈറസിനെതിരെ ആന്റിബോഡി ഉണ്ടാക്കാന്‍ പ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുകയാണ് കോവാക്‌സിന്‍ ചെയ്യുന്നതെന്ന് നേരത്തെ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആശങ്ക നൽകുന്ന വൈറസ് വകഭേദങ്ങൾക്കെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിൻ പൂർണ ഫലപ്രദമാകുമെന്ന് ഐസിഎംആർ പഠനത്തിൽ കണ്ടെത്തുകയും ചെയ്‌തിരുന്നു.
ഐസിഎംആറിന്റേയും നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിൻ വികസിപ്പിച്ചെടുത്തത്. ക്ളിനിക്കൽ പരീക്ഷണത്തിൽ ഇരിക്കുമ്പോൾ തന്നെ ജനുവരി മൂന്നിന് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു.
പരീക്ഷണഘട്ടത്തിൽ 78 ശതമാനം ഫലപ്രാപ്‌തി ലഭിക്കുന്നുണ്ടെന്നാണ് ഐസിഎംആർ അവകാശപ്പെട്ടിരുന്നത്. രാജ്യത്ത് ഡെൽഹി, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ബി.1.617 കോവിഡ് വകഭേദം കണ്ടുവരുന്നത്.
ഇന്ത്യയിൽ അതിതീവ്രമായ രണ്ടാംതരംഗത്തിലേക്ക് നയിച്ചത് ഈ വകഭേദമാണെന്നാണ് വിലയിരുത്തൽ. 17ഓളം രാജ്യങ്ങളിൽ കണ്ടെത്തിയ വകഭേദമാണ് ഇന്ത്യയിൽ തരംഗത്തിന് കാരണമായതെന്ന് ലോകാരോഗ്യ സംഘടനയും ചൊവ്വാഴ്‌ച പറയുകയുണ്ടായി.
Read Also: ഓക്‌സിജനില്ല; രോഗികളുടെ ബന്ധുക്കൾക്ക് നോട്ടീസ് നൽകി യുപിയിലെ ആശുപത്രികള്‍