ന്യൂ ഡെല്‍ഹി: വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായിരിക്കെ, സോഷ്യല്‍ മീഡിയ ദുരുപയോഗം സംബന്ധിച്ച ചര്‍ച്ചക്കാണ് ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ സെപ്റ്റംബര്‍ രണ്ടിന് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായത്. ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇദ്ദേഹം ഇന്നലെ ഹാജരായത്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പ്രതിനിധികളും ഡിജിറ്റല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന സമര്‍ത്ഥരും കമ്മറ്റിയുടെ ചര്‍ച്ചയില്‍ പെങ്കെടുത്തിരുന്നു.
സമൂഹ മാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയുക, പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ഓണ്‍ലൈന്‍ ന്യൂസ് മീഡിയകളെ നിയന്ത്രിക്കുക തുടങ്ങിയ വിഷയങ്ങളിലുള്ള കമ്പനിയുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയുന്നതിന് വേണ്ടിയാണ് ഫേസ്ബുക്ക് ഇന്ത്യ മേധാവിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ശശി തരൂര്‍ ഉള്‍പ്പടെ കമ്മറ്റിയിലെ 18 അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ സുപ്രധാന വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കാണ് ഇന്ന് തുടക്കമിട്ടിരിക്കുന്നത്.
വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്ത വിഷയവും കമ്മിറ്റി, ഫേസ്ബുക്ക് അധികൃതരോട് ചോദിച്ചിട്ടുണ്ട്. വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ചൂണ്ടിക്കാട്ടിയിരുന്നത്. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ശശി തരൂരിന്റെ ട്വീറ്റ് വ്യക്തമാക്കുന്നത്; ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിയാതെ പിരിയുകയായിരുന്നു എന്നാണ്. വീണ്ടും യോഗം ചേരുമെന്ന് തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍ ഉറക്കെ പറയാനുള്ള വേദി എന്ന ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ ബര്‍ഗിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക് ചെയ്തു കൊണ്ടിരിക്കുന്നതെന്ന വിമര്‍ശനം യുവ സമൂഹത്തില്‍ വ്യാപകമായിട്ടുണ്ട്. ഇത് ഫേസ്ബുക്കിന്റെ വളര്‍ച്ചക്ക് വിലങ്ങു തടിയായി വളരുകയാണ്. ഇതിനിടെയാണ് ഫേസ്ബുക്ക് ഇന്ത്യ, സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ പോളിസി ഡയറക്ടര്‍ അംഖി ദാസിനെതിരെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വരുന്നത്. ഇതും ഫേസ്ബുക്കിനോടുള്ള അതൃപ്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. പ്രധാനമായും നരേന്ദ്ര മോദിയുടെ വിജയങ്ങള്‍ക്ക് വേണ്ടി ഫേസ്ബുക്ക് നടത്തിയ ഇടപെടലുകള്‍ തുറന്നു കാണിക്കുന്നതായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ലേഖനം.