കണ്ണൂർ: കെട്ടിടം പൊളിക്കാതിരിക്കാൻ രാഷ്‍ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ച കേസിൽ ഒരാൾ കൂടി അറസ്‍റ്റിൽ. കണ്ണൂർ സിറ്റി സ്വദേശി പിപിഎം ഉമ്മർകുട്ടിയാണ് അറസ്‌റ്റിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരനായ എസ്ബിഐ റിട്ട. ഉദ്യോഗസ്‌ഥൻ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പിപിഎം അഷറഫിനെ കഴിഞ്ഞമാസം പോലീസ് പിടികൂടിയിരുന്നു.
പിപിഎം ഉമ്മർകുട്ടിയുടെ ഉടമസ്‌ഥതയിലുള്ള കണ്ണൂർ ഫോർട്ട് റോഡിലെ കെട്ടിടം നിർമാണച്ചട്ടങ്ങൾ ലംഘിച്ചുള്ളതാണെന്നും പൊളിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു.
എന്നാൽ നടപടി ചട്ടവിരുദ്ധമാണെന്നും കോർപ്പറേഷന് ഇത്തരം നോട്ടീസ് നൽകാൻ അധികാരമില്ലെന്നും നിർദ്ദേശിച്ചുള്ള രാഷ്‍ട്രപതിയുടെ ഉത്തരവ് മുനിസിപ്പൽ സെക്രട്ടറിക്ക് ഉമ്മർകുട്ടി നൽകുകയായിരുന്നു. തുടർന്നാണ് സെക്രട്ടറി പോലീസിനെ വിവരമറിയിച്ചത്.
പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള രാഷ്‍ട്രപതിയുടെ സിറ്റിസൺ പോർട്ടലിൽ കയറി പരാതി നൽകിയ അഷറഫ് അതിൽ രാഷ്‍ട്രപതിയുടേതെന്ന മട്ടിൽ വ്യാജ മറുപടിയും സ്‌കാൻ ചെയ്‌ത് കയറ്റി. ഇതോടെ വെബ്സൈറ്റ് പരിശോധിക്കുന്ന ആർക്കും ഈ മറുപടിയും കാണാൻ പറ്റും. ഇതിന്റെ പകർപ്പെടുത്ത് നൽകിയാണ് ഇയാൾ കബളിപ്പിക്കാൻ ശ്രമം നടത്തിയത്.
നേരത്തേ ഈ ഉത്തരവിന്റെ പകർപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഗവ. സെക്രട്ടറി, കളക്‌ടർ എന്നിവർക്കും ഉമ്മർകുട്ടി അയച്ചിരുന്നു. വളരെ വിശദമായി നൽകിയ ഉത്തരവിൽ മന്ത്രിസഭയുടെ അധികാരമില്ലാതെ പാസാക്കിയ മുനിസിപ്പൽ ചട്ടങ്ങൾ നിയമവിരുദ്ധമാണെന്നും അത് നിലനിൽക്കില്ലെന്നും പറയുന്നു.
രാഷ്‍ട്രപതിയുടെ ഉത്തരവിൽ സംശയം തോന്നിയതിനെ തുടർന്ന്, ഉമ്മർകുട്ടിയുടെ സഹോദരൻ അഷറഫിനെ എസിപി പിപി സദാനന്ദൻ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്.
താൻ ഭരണഘടനാ വിദഗ്‌ധനും ഓൾ ഇന്ത്യ സിറ്റിസൺ ഫോറം പ്രസിഡണ്ടും ആണെന്നാണ് അഷറഫ് പോലീസിനോട് പറഞ്ഞത്.
Malabar News: മൊബൈല്‍ ടവറിന് സ്‌ഥലം നൽകിയതിന് ഊരുവിലക്ക്; പരാതിയുമായി ഒരു കുടുംബം