റിഗ: വിഖ്യാത കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചതായി റിപ്പോർട്ട്. 59 വയസായിരുന്നു. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന കിം കി ഡുക്ക് വെള്ളിയാഴ്‌ച മരണത്തിന് കീഴടങ്ങിയെന്ന് ലാത്വിയൻ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 20 നാണ് അദ്ദേഹം ലാത്വിയയിൽ എത്തുന്നത്. ലാത്വിയൻ നഗരമായ ജർമ്മലയിൽ ഒരു വീട് വാങ്ങാൻ പദ്ധതിയുണ്ടായിരുന്നു എന്നും റെസിഡന്റ് പെർമിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോർട്ടുകളുണ്ട്. മലയാളികളുടെയും ആരാധനാപാത്രമാണ് കിം കി ഡുക്ക്. 2013ൽ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയായിരുന്നു.
1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക്ക് ജനിച്ചത്. 1990 മുതൽ 1993 വരെ അദ്ദേഹം പാരീസിൽ ഫൈൻ ആർട്സ് പഠനം നടത്തി. കൗമാരങ്ങളിൽ സിനിമ കണ്ടിട്ടില്ലാത്ത ആളായിരുന്നു അദ്ദേഹം. അരക്ഷിതത്വം നിറഞ്ഞ ജീവിതത്തിൽ നിന്ന് ഒരു മാറ്റം ആഗ്രഹിച്ച് ചിത്രകലയിൽ തൽപ്പരനായിരുന്ന കിം കി ഡുക്ക് പാരീസിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അവിടെവച്ചാണ് ജീവിതത്തിൽ ആദ്യമായി അദ്ദേഹം സിനിമ കാണുന്നത്.
അതിനു ശേഷം ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മൽസരത്തിൽ കിം കി ഡുക്കിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. തൊട്ടടുത്ത വർഷം ‘ക്രോക്കോഡിൽ’ എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവിൽ അദ്ദേഹം പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു.
2004-ൽ കിം കി ഡുക്ക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങൾക്ക് അർഹനായി. ‘സമരിറ്റൻ ഗേൾ’ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിലെ പുരസ്‌കാരവും ‘ത്രീ-അയേൺ’ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോൽസവത്തിലെ പുരസ്‌കാരവും ലഭിച്ചു.
National News: ബിജെപി നേതാക്കളെ ആക്രമിച്ച സംഭവം; 7 പേർ അറസ്‌റ്റിൽ