ചലച്ചിത്രലോകം ഇന്നുവരെ അഭിസംബോധന ചെയ്‌തിട്ടില്ലാത്ത പ്രമേയം അടിസ്‌ഥാനമാക്കി നിർമിച്ച ‘കെഞ്ചിര‘ ഈ മാസം 17ന് ‘ആക്ഷൻ ഒടിടി ചാനൽ‘ വഴി പ്രേക്ഷകരിലെത്തും. ചിങ്ങം ഒന്നിന് (ഓഗസ്‌റ്റ് 17ന്) ലോഞ്ച് ചെയ്യുന്ന ആക്ഷന്‍ ഒടിടിയുടെ പ്രഥമ റിലീസ് ചിത്രമായാണ് ‘കെഞ്ചിര‘ എത്തുന്നത്.
വയനാടൻ മലനിരകളുടെ മനോഹാരിതയെ ഒപ്പിയെടുത്ത ദൃശ്യവിരുന്നാണ് ‘കെഞ്ചിര‘. കഴിഞ്ഞ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ക്യാമറാമാനുള്ള അവാര്‍ഡ് പ്രതാപ് പി നായര്‍ക്ക് ലഭിച്ചത് ഈ സിനിമയിലൂടെയായിരുന്നു. ഒട്ടനവധി ദേശീയ അന്തർദേശീയ ചലച്ചിത്ര മേളകളിൽ ശ്രദ്ധിക്കപ്പെട്ട ‘കെഞ്ചിര’ കേരളത്തിന്റെ പൊതുസമൂഹം കണ്ടിരിക്കേണ്ട ചിത്രമാണെന്ന് സംവിധായകൻ മനോജ്‌കാന സാക്ഷ്യപ്പെടുത്തുന്നുണ്ട്. മനോജ്‌കാന കഥയെഴുതി സംവിധാനം ചെയ്‌ത ‘കെഞ്ചിര’ നേര് ഫിലിംസും, മങ്ങാട്ട് ഫൗണ്ടേഷനും സംയുക്‌തമായാണ് നിർമിച്ചിരിക്കുന്നത്.
വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ വിഭാഗത്തിന്റെ അതി ജീവനത്തിന്റെയും പോരാട്ടത്തിന്റെയും നേര്‍സാക്ഷ്യമാണ് ‘കെഞ്ചിര‘. നൂറ്റാണ്ടുകളായി ആദിവാസി സമൂഹം നേരിടുന്ന അവഗണനയും അടിച്ചമര്‍ത്തലുമാണ് ‘കെഞ്ചിര‘യുടെ ഇതിവൃത്തം. 2020ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘കെഞ്ചിര‘ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും മൂന്ന് കേരള സംസ്‌ഥാന പുരസ്‌കാരങ്ങളും നേടിയിരുന്നു. സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.
കാന്‍ ചലച്ചിത്രമേളയില്‍ സ്‌ക്രീനിംഗിനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കോവിഡ് രൂക്ഷമായതിന്റെ സാഹചര്യത്തില്‍ സ്‌ക്രീനിംഗ് നടന്നില്ല. കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിലും കൊല്‍ക്കത്ത ഫിലിം ഫെസ്‌റ്റിവലിലും ഉള്‍പ്പെടെ വിവിധ മേളകളില്‍ ‘കെഞ്ചിര‘ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാര്‍ഡും അശോകന്‍ ആലപ്പുഴക്ക് വസ്‌ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് ലഭിച്ചതും ‘കെഞ്ചിര‘യിലൂടെയായിരുന്നു. പണിയ ഭാഷയില്‍ ആവിഷ്‌കരിച്ച ചിത്രത്തിലെ അഭിനേതാക്കളില്‍ തൊണ്ണൂറ് ശതമാനം പേരും ആദിവാസികളാണ്. അവതരണത്തിലും പ്രമേയത്തിലും ഏറെ പുതുമയും വ്യത്യസ്‌തതയുമുള്ള ചിത്രം കൂടിയാണ് ‘കെഞ്ചിര‘.
‘സത്യസന്ധമായി പറഞ്ഞാല്‍ ചിത്രം കാണാനുള്ള ബാധ്യത നമുക്കുണ്ട്. ആദിവാസികളുടെ കണ്ണീരും കിനാവും ഒപ്പിയെടുക്കുന്ന ഒരു ഫീച്ചര്‍ ഫിലിമല്ല ‘കെഞ്ചിര‘. നാളുകളായി ആദിവാസി സമൂഹത്തെക്കുറിച്ച് ഒട്ടേറെ ചിത്രങ്ങളും പഠനങ്ങളും ഡോക്യുമെന്‍ററികളുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ കെഞ്ചിര ഉപരിതലത്തിലൂടെയല്ല സഞ്ചരിക്കുന്നത്. ആദിവാസി സമൂഹം ഇന്ന് നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അവരുടെ സാമൂഹ്യ–രാഷ്ട്രീയ അവസ്‌ഥ തന്നെയാണ് കെഞ്ചിര ദൃശ്യവത്ക്കരിക്കുന്നത്’ മനോജ്‌കാന വ്യക്‌തമാക്കി.
ആദിവാസികളായ വിനുഷ രവി, കെവി ചന്ദ്രന്‍, മോഹിനി, സനോജ് കൃഷ്‌ണൻ, കരുണന്‍, വിനു കുഴിഞ്ഞങ്ങാട്, കോലിയമ്മ എന്നിവരും നടന്‍ ജോയി മാത്യു എന്നിങ്ങനെയുള്ളവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കഥ, തിരക്കഥ, സംവിധാനം – മനോജ് കാനയും നിർമാണം ‘നേര്‘ കള്‍ച്ചറള്‍ സൊസൈറ്റി, മങ്ങാട്ട് ഫൗണ്ടേഷന്‍ എന്നിവരും ചേർന്നാണ് നിർവഹിക്കുന്നത്.
ക്യാമറ – പ്രതാപ് പി നായര്‍, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, സംഗീതം, പശ്‌ചാത്തല സംഗീതം – ശ്രീവൽസൻ ജെ മേനോന്‍, ഗാനരചന – കുരീപ്പുഴ ശ്രീകുമാര്‍, ആലാപനം – മീനാക്ഷി ജയകുമാര്‍, സൗണ്ട് ഡിസൈനിംഗ് – റോബിന്‍ കെ കുട്ടി, മനോജ് കണ്ണോത്ത്, സിങ്ക് സൗണ്ട് റെക്കോര്‍ഡിംഗ് – ലെനിന്‍ വലപ്പാട്, സൗണ്ട് മിക്‌സിംഗ് – സിനോയ് ജോസഫ്, ആര്‍ട്ട് – രാജേഷ് കല്‍പ്പത്തൂര്‍, മേക്കപ്പ് – പട്ടണം റഷീദ്, വസ്‌ത്രാലങ്കാരം – അശോകന്‍ ആലപ്പുഴ, പിആര്‍ഒ – പിആര്‍ സുമേരന്‍, ഡിഐ സ്‌റ്റുഡിയോ – രംഗ്‌റേസ് മീഡിയ കൊച്ചി, കളറിസ്‌റ്റ് – ബിജു പ്രഭാകരന്‍, ഡി ഐ കണ്‍ഫേമിസ്‌റ്റ് – രാജേഷ് മെഴുവേലി എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.
Most Read: കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോൽസാഹിപ്പിക്കാനില്ല; മുഈനലി തങ്ങള്‍