ന്യൂ ഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. കർഷക പ്രക്ഷോഭം ശക്തമായിരിക്കെ പഞ്ചാബിലേക്കുള്ള ട്രെയിനുകൾ കേന്ദ്ര സർക്കാർ റദ്ദാക്കി. 28 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കർഷകരുടെ ട്രെയിൻ തടയൽ സമരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടി. എന്നാൽ, റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. 29വരെ ട്രെയിൻ തടയൽ സമരം തുടരുമെന്നാണ് കർഷകർ പറയുന്നത്.
കോൺഗ്രസിന്റെ തെറ്റായ പ്രചാരണങ്ങളിൽ പെട്ടാണ് കർഷകർ സമരം നടത്തുന്നത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം. എന്നാൽ, ഈ വാദം നിഷേധിച്ച് കിസാൻ മസൂദ് സംഘർഷ് സമിതി സ്റ്റേറ്റ് സെക്രട്ടറി സർവൻ സിംഗ് പാന്ധർ രംഗത്തെത്തി. കർഷകരുടെ സമരവേദിയിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരേയും പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിലും ഹരിയാനയിലും കർഷക സമരം വാഹന-ട്രെയിൻ ഗതാഗതത്തെ പോലും ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജ്യ വ്യാപകമായി നടന്ന കർഷക പ്രക്ഷോഭങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ പാതകൾ ഉപരോധിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്തു. ഡെൽഹിയിലേക്ക് നടത്തിയ കർഷക മാർച്ചുകൾ അതിർത്തികളിൽ പോലീസ് തടഞ്ഞു. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങൾ കർഷക പ്രതിഷേധത്തിൽ നിശ്ചലമായി. കർഷകരുടെ കുടുംബാംഗങ്ങൾ വരെ പ്രതിഷേധത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് പഞ്ചാബിലും ഹരിയാനയിലും കാണാൻ സാധിച്ചത്. സ്ത്രീകളുടെ വലിയ സാന്നിധ്യം പ്രക്ഷോഭങ്ങളിലുണ്ടായി. അമൃത്സർ- ഡെൽഹി ദേശീയപാത കർഷകർ അടച്ചു.
Also Read: ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി അബ്ദുള്ളക്കുട്ടി; മുതിര്‍ന്ന നേതാക്കള്‍ പുറത്ത്
മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഡ് , തമിഴ്നാട്, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കർഷക സംഘടനകൾ സംയുക്തമായി റോഡുകൾ ഉപരോധിച്ചു. ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിൽ റാലി നടന്നു. ട്രാക്റ്റർ ഓടിച്ചാണ് തേജസ്വി യാദവ് റാലി നയിച്ചത്. അതേസമയം, കാർഷിക ബില്ലുകൾ കീറിയെറിഞ്ഞായിരുന്നു ഡെൽഹിയിൽ ഇടതുപക്ഷ കർഷക സംഘടനകളുടെ പ്രതിഷേധം. സെപ്റ്റംബർ 28ന് കോൺഗ്രസ് രാജ്ഭവൻ മാർച്ചുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 2ന് കർഷക രക്ഷാദിനമായി ആചരിക്കാനും തീരുമാനിച്ചു.
Entertainment News: ‘കള്ളങ്ങള്‍ കച്ചവടത്തിന് വെക്കാതിരുന്നു കൂടെ’-വനിതക്കെതിരേ റോഷനും ദര്‍ശനയും