ദോഹ: ഫിഫ ലോകകപ്പ് നടക്കുന്ന സമയത്ത് രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഖത്തറിലേക്കുള്ള പ്രവേശനം വിലക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പ്രാദേശിക സംഘാടകര്‍. ഇതിനിടെ ലോകകപ്പിലെ മൽസരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് ഫിഫയും വ്യക്‌തമാക്കി.
ലോകകപ്പ് സമയത്ത് രാജ്യത്തിന് പുറത്തു പോകുന്ന പ്രവാസികൾക്കും പൗരൻമാർക്കും തിരികെ പ്രവേശനാനുമതി ലഭിക്കില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് ഔദ്യോഗിക സ്‌ഥിരീകരണവുമായി സംഘാടകർ രംഗത്തെത്തിയത്.
രാജ്യത്തെ പ്രവാസികളും പൗരൻമാരും ലോകകപ്പിന്റെ സമയത്ത് വിദേശയാത്ര നടത്തുന്നതിൽ താൽപര്യമില്ലെന്നും അവർ ലോകകപ്പ് കാണണമെന്നാണ് സുപ്രീം കമ്മിറ്റി ആഗ്രഹിക്കുന്നതെന്നും ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്‌താവ് ഖാലിദ് അൽ നാമ അറിയിച്ചു. വിദേശയാത്ര നടത്തി തിരികെയെത്തുന്നവരെ വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോകകപ്പിനുള്ള എല്ലാ അന്തിമ തയാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്. ടൂർണമെന്റിന്റെ സമയത്ത് സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ സാധാരണ പോലെ തന്നെ തുടരും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുക.
ഇതിനിടെ ഫിഫ ലോകകപ്പിലെ മൽസരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് ഫിഫ വ്യക്‌തമാക്കി. 2022 ലോകകപ്പിന്റെ മൽസരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്തുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. നിലവിലെ 90 മിനിറ്റിൽ നിന്ന് മൽസരങ്ങൾ 100 മിനിറ്റാക്കി നീട്ടാനുള്ള സാധ്യത സംബന്ധിച്ചു ഫിഫ ചർച്ച ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്നും മൽസരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്തില്ലെന്നും ഫിഫ തന്നെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു.
FIFA Statement
Following some reports and rumours spread today, FIFA would like to clarify that there will be no changes to the rules regarding the length of football matches for the FIFA World Cup Qatar 2022™️ or any other competition.
— FIFA Media (@fifamedia) April 6, 2022
Most Read: അധികാരത്തോട് ഒരിക്കലും താൽപര്യം തോന്നിയിട്ടില്ല; രാഹുൽ ഗാന്ധി