തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന്റെ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിൽ സുപ്രധാന ഫയലുകളെല്ലാം സുരക്ഷിതമെന്ന് അന്വേഷണസമിതിയുടെ കണ്ടെത്തൽ. ദുരന്തനിവാരണ കമ്മീഷണർ ഡോ.എ.കൗശികൻ ഐഎഎസാണ് അന്വേഷണ സമിതിയുടെ തലവൻ.
ഇരുപതിലധികം വിജ്ഞാപനങ്ങളാണ് കത്തിയതെന്നും പ്രധാനപ്പെട്ട ഫയലുകളൊന്നും കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. ഓണം കഴിഞ്ഞ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
തീപ്പിടിത്തത്തെ തുടർന്ന് സെക്രട്ടറിയേറ്റിലെ സുരക്ഷാ വീഴ്ചകളെ ചൂണ്ടിക്കാട്ടി പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസിന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
തീപ്പിടിത്തത്തിൽ ഭാഗികമായി കത്തിയ ഫയലുകളും മറ്റു രേഖകളും വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇവ സ്കാൻ ചെയ്ത് നമ്പറിട്ടതിനു ശേഷം പ്രത്യേകം അലമാരകളിൽ സൂക്ഷിക്കാനാണ് തീരുമാനം. കൂടുതൽ ആക്ഷേപങ്ങൾ ഒഴിവാക്കാൻ പ്രവർത്തിയുടെ വീഡിയോ ചിത്രീകരിക്കുന്നുമുണ്ട്. ഫോറെൻസിക് പരിശോധന പൂർത്തിയായാൽ അപകടത്തിന്റെ ഗ്രാഫിക് ദൃശ്യം തയ്യാറാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിലൂടെ തീപ്പിടിത്തത്തിന്റെ കാരണം കൂടുതൽ വിശദീകരിക്കാൻ കഴിയുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ, അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഇന്നും അന്വേഷണ സമിതി മൊഴിയെടുത്തിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.