കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് അഗ്‌നിശമന സേന റിപ്പോർട് നൽകി. ജില്ലാ കളക്‌ടർ, കോർപറേഷൻ അധികൃതർ എന്നിവർക്കാണ് റീജണൽ ഫയർഫോഴ്‌സ് ഓഫിസർ റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ മിഠായിത്തെരുവിലെ കടകളിൽ അഗ്‌നിശമന സേന ഫയർ ഓഡിറ്റ് നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്‌ഥാനത്തിലാണ് റിപ്പോർട് നൽകിയിരിക്കുന്നത്.
മിഠായിത്തെരുവിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തം ഗൗരവമേറിയതാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, തീപിടുത്തം ഒഴിവാക്കാനുള്ള മുൻകരുതലുകളും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. പരമാവധി കടകളിൽ തീ അണയ്‌ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, തീപിടുത്തം തടയാൻ വ്യാപാരികൾക്ക് മുൻകരുതൽ നൽകാനും നിയമം ലംഘിച്ച് വ്യാപാരം നടത്തുന്നവരെ ഒഴിപ്പിക്കാനുമാണ് റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം.
കെട്ടിടങ്ങളുടെ കാലപ്പഴക്കവും, മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതുമാണ് ഇപ്പോൾ അപകടങ്ങൾ വർധിക്കാൻ കാരണമായതെന്ന് അഗ്‌നിശമന സേന ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിലെ കെട്ടിട നിര്‍മാണത്തിന്റെ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം കെട്ടിടത്തിന്റെ ഇരുവശവും സ്‌റ്റെയര്‍ കേസുകള്‍ വേണം. ഇത് ലംഘിക്കപ്പെട്ടതായും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നും ഫയർ ഫോഴ്‌സ് വ്യക്‌തമാക്കി. മൂന്ന് ഫയർ സ്‌റ്റേഷനുകളിൽ നിന്നുള്ള സംഘമാണ് മൂന്ന് ടീമുകളായി തിരിഞ്ഞ് ഇന്ന് ഫയർ ഓഡിറ്റ് പൂർത്തിയാക്കിയത്.
Read Also: കനത്ത മഴ; ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം