കോഴിക്കോട് : ജില്ലയിലെ എടിഎമ്മുകളിൽ നിന്നും ഉടമ അറിയാതെ പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വില്യാപ്പള്ളി കടമേരി കാട്ടിൽ പടിഞ്ഞാറക്കണ്ടി ജുബൈർ(33), കായക്കൊടി മഠത്തുംകണ്ടി ഷിബിൻ(23) എന്നിവരാണ് അറസ്‌റ്റിലായത്. പണം തട്ടുന്ന സംഘത്തിൽ 5 പേർ ഉണ്ടെന്നും അതിൽ രണ്ട് പേരാണ് നിലവിൽ അറസ്‌റ്റിലായതെന്നും പോലീസ് പറഞ്ഞു. ബാക്കിയുള്ള മൂന്ന് പ്രതികൾ ഉത്തരേന്ത്യൻ സംസ്‌ഥാനത്ത് നിന്നുള്ളവരാണ് എന്നും പോലീസ് വ്യക്‌തമാക്കി.
ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ഉത്തരേന്ത്യൻ സ്വദേശികൾക്കായുള്ള തിരച്ചിൽ തുടരുന്നതായും പോലീസ് വ്യക്‌തമാക്കി. വടകരയിലും പരിസരത്തെയും ഇരുപത്തിയഞ്ചോളം പേരുടെ 5,10,000 രൂപയാണ് നഷ്‌ടപ്പെട്ടത്. കഴിഞ്ഞ മാർച്ച് 23 മുതൽ നടന്ന തട്ടിപ്പിന് സൗകര്യം ഒരുക്കിക്കൊടുത്ത പ്രതികൾ രണ്ടു പേരും പഴയ ബസ് സ്‌റ്റാൻഡിനു സമീപം ഐടി സ്‌ഥാപനം നടത്തുന്ന ബിടെക് ബിരുദധാരികളാണ്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുണ്ടാക്കിയ പ്രത്യേക അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്‌ടർ കെഎസ് സുഷാന്ത്, എസ്ഐമാരായ കെഎം ഷറഫുദ്ദീൻ, എകെ നിഖിൽ, എസ്‍സിപിഒമാരായ സിജേഷ്, പ്രദീപൻ, റിദേഷ്, ഷനിൽ, സജിത്ത്, ഷിരാജ്, സൈബർ വിദഗ്‌ധൻ കെ സരേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read also : പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ട്; നഗരസഭയിലെ കൈയ്യാങ്കളി വ്യക്‌തിപരമെന്ന് ജോസ് കെ മാണി