കോട്ടയം: പാലാ നഗരസഭയിൽ അരങ്ങേറിയ കൈയ്യാങ്കളിയിൽ പ്രതികരണവുമായി കേരളാ കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി. പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്ന് ആവർത്തിച്ച അദ്ദേഹം നഗരസഭയിലുണ്ടായ കൈയ്യാങ്കളി വ്യക്‌തിപരമായ വിഷയത്തിൻമേൽ ആണെന്ന് വ്യക്‌തമാക്കി. മാത്രവുമല്ല അതൊരിക്കലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സിപിഎമ്മും-കേരളാ കോൺഗ്രസും തമ്മിൽ പ്രശ്‌നങ്ങളില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
നഗരസഭയിൽ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി കൂടുന്നതിലെ വാക്കുതർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നേതാക്കൾ തമ്മിലാണ് വാക്കേറ്റമുണ്ടായത്.
സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി കൂടിയതിലെ നിയമപരമായ പ്രശ്‌നം സിപിഎമ്മിന്റെ കൗണ്‍സിലര്‍ ഉന്നയിച്ചിരുന്നു. അതിനെ എതിര്‍ത്തുകൊണ്ട് കേരള കോണ്‍ഗ്രസിന്റെ നേതാക്കള്‍ രംഗത്തെത്തി. തുടർന്ന് അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കൈയ്യാങ്കളിയിലേക്ക് കടക്കുകയും ആയിരുന്നു. കൗൺസിലർമാർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
കേരള കോൺഗ്രസും ഇടതുപക്ഷവും ചേര്‍ന്നാണ് പാലാ നഗരസഭ ഭരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തത്.
അതേസമയം പാലാ നഗരസഭയിലെ കൈയ്യാങ്കളി നിര്‍ഭാഗ്യകരമാണ് എന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എവി റസ്സൽ വ്യക്‌തമാക്കി.
Read Also: ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് ആരോപണം