തിരുവനന്തപുരം: ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ പൊന്നാനി എംഎൽഎ പി നന്ദകുമാറിന്റെ പേരും പരിഗണനയിലെന്ന് റിപ്പോർട്. ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു, തലശേരി എംഎല്‍എ എ.എന്‍.ഷംസീർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മന്ത്രിസ്‌ഥാനം രാജിവെയ്‌ക്കാതെ രണ്ട് പദവികളിലും തുടരുന്ന എംവി ഗോവിന്ദൻ ഇന്നോ അടുത്ത ദിവസമോ എക്‌സൈസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സ്‌ഥാനം രാജിവെക്കും. പുതിയ മന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുത്ത ശേഷമായിരിക്കും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാന്ത്രിസ്‌ഥാനം രാജിവെക്കുക. തളിപ്പറമ്പ് എംഎൽഎ കൂടിയായ ഇദ്ദേഹം സിപിഐഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗവുമാണ്.
ഭരണഘടനാ അധിക്ഷേപത്തെ തുടർന്ന് രാജിവച്ച സജി ചെറിയാന്റെ ഒഴിവ് നിലവിലുണ്ട്. ഇദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന സാംസ്‌കാരിക-യുവജനക്ഷേമ വകുപ്പിലേക്ക് ഇപ്പോൾ മന്ത്രിയുണ്ടാകില്ല. ഈ വകുപ്പുകൾ നിലവിൽ മുഹമ്മദ് റിയാസ്, വി അബ്‌ദുറഹ്‌മാൻ, വിഎൻ വാസവൻ എന്നിവർ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ ഗോവിന്ദൻ ഇപ്പോൾ കൈകാര്യം ചെയ്യുന്ന എക്‌സൈസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് സുപ്രധാന വകുപ്പ് ആയതുകൊണ്ട് ആ സ്‌ഥാനത്തേക്ക് മന്ത്രി ഉണ്ടാകും.
നിലവില്‍ 20 മന്ത്രിമാരാണുള്ളത്. എംവി ഗോവിന്ദന്‍ രാജിവെക്കുന്നതോടെ എണ്ണം 19 ആയി കുറയും. സമഗ്രമായ ഒരു പുനസംഘടന ഇപ്പോഴുണ്ടാകില്ല എന്നാണ് റിപ്പോർട്. അതേസമയം എക്‌സൈസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിസ്‌ഥാനത്തേക്ക് ഒരാളെ നിശ്‌ചയിക്കും. ഈ ഒഴിവിലേക്ക് തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനാണ് പ്രധാന പരിഗണന. പൊന്നാനി എംഎൽഎ പി നന്ദകുമാര്‍, ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു എന്നിവരുടെ പേരുകളാണ് രണ്ടും മൂന്നും പരിഗണനാ സ്‌ഥാനത്തുള്ളത്ത്.
കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ആരെയും കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ആരെയും വീണ്ടും മന്ത്രിയാക്കില്ല എന്നാണ് പാർട്ടിയുടെ മുൻതീരുമാനം. നിരവധിവികസന പ്രവർത്തനങ്ങൾ നടക്കുകയും ഭാവിയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒട്ടനേകം വികസനങ്ങൾ ആവശ്യവുമുള്ള പൊന്നാനി പ്രദേശത്തിന് ഒരുമന്ത്രി അനിവാര്യമാണെന്നും അതുകൊണ്ട്, മുതിർന്നനേതാവും അഴിമതിയോ മറ്റു ആരോപണങ്ങളോ നേരിടാത്ത എംഎൽഎ പി നന്ദകുമാറിനെ പരിഗണിക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് യോഗത്തിൽ നിര്‍ണായകമാകുക.
Most Read: ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്