ചണ്ഡീഗഢ്: മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ. ഇത് സംബന്ധിച്ച അന്വേഷണ ഉത്തരവും പുറത്തിറക്കി. പാക് വനിതയായ അറൂസ ആലമും അമരീന്ദർ സിങ്ങും തമ്മിലുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. അറൂസയ്‌ക്ക് പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായുള്ള ബന്ധവും അന്വേഷിക്കും. ഐഎസ്‌ഐയിൽ നിന്ന് ഭീഷണിയുള്ളതായി അമരീന്ദർ പറഞ്ഞിരുന്നു. സർക്കാർ ഇത് ഗൗരവമായി കണ്ട് തന്നെ അന്വേഷണം നടത്തുമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്‌ജീന്ദർ രൺധാവ പറഞ്ഞു.
കഴിഞ്ഞ നാലഞ്ച് വർഷമായി പാക് ഡ്രോണുകളെ കുറിച്ച് ക്യാപ്‌റ്റൻ നിരന്തരം പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന് ശേഷം പഞ്ചാബിൽ ബിഎസ്‌എഫിനെ വിന്യസിക്കുകയും ചെയ്‌തു. അതിനാൽ ഇത് വിശദമായി അന്വേഷിക്കേണ്ട കാര്യം തന്നെയെന്ന് സുഖ്‌ജീന്ദർ വ്യക്‌തമാക്കി. പഞ്ചാബിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല സുഖ്‌ജീന്ദറിനാണ്. ആരോപണങ്ങളെല്ലാം അന്വേഷിക്കാൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വിട്ട ശേഷം ഇത്തരമൊരു അന്വേഷണം പ്രഖ്യാപിച്ചത് അമരീന്ദർ സിങ്ങിനെ ചൊടിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് സർക്കാരിന്റെ നീക്കങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പഞ്ചാബിലെ നിയമവ്യവസ്‌ത പരിപാലിക്കുന്നതിന് പകരം അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അമരീന്ദർ കുറ്റപ്പെടുത്തി. അറൂസ ആലം കഴിഞ്ഞ 16 വർഷമായി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അത് സർക്കാരിന്റെ അനുവാദത്തോട് കൂടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: ലഹരികേസ്; എൻസിബി ആരോപണം നിഷേധിച്ച് നടി അനന്യ പാണ്ഡെ