കൊച്ചി: സംസ്‌ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിലായിരുന്നു ഉല്‍ഘാടന ചടങ്ങ്.
കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാമെന്ന് തെളിഞ്ഞു. കേരളത്തിന്റെയും കര്‍ണാടകയുടെയും വികസനത്തിന് പദ്ധതി വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലൊന്നാണ് നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാളയാര്‍-കോയംബത്തൂര്‍ ലൈന്‍ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. എന്നിട്ടും ജനങ്ങള്‍ ഒപ്പം നിന്നു.
ഊര്‍ജ്ജ രംഗത്ത് സംസ്‌ഥാനത്തിന്റെ വികസനത്തിന് ഗെയില്‍ പദ്ധതി വഴി തുറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കൊച്ചി മുതല്‍ പാലക്കാട് കുറ്റനാട് വരെയും കുറ്റനാട് നിന്ന് മംഗളൂരുവിലേക്കും 5 നദികള്‍ പിന്നിട്ട് 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. പ്രകൃതിവാതകം കേരളത്തിലും മംഗളൂരുവിലുമുള്ള വ്യവസായ ശാലകള്‍ക്ക് ഉപയോഗിക്കാം. പാചകവാതകം പൈപ്പിലൂടെ വീട്ടിലെത്തിക്കുന്ന പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ കേരളത്തിനത് ചരിത്രനേട്ടമാവും.
Read also: വിപ്‌ളവ മാറ്റത്തിന് വഴിയൊരുക്കി ഗെയിൽ; ഉൽഘാടനം ഇന്ന്